
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയിൽ അടിമുടി മാറ്റം വേണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും ജംബോ കമ്മിറ്റികൾ വേണ്ടെന്ന നിലപാടിൽ കെ സുധാകരനും ഉറച്ച് നിൽക്കുന്നതിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. പുനഃസംഘടന വിഷയത്തിൽ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ജംബോ കമ്മിറ്റികൾ വേണ്ടെന്നാണ് പൊതുവികാരം എന്നും എണ്ണം രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനിക്കാമെന്നുമാണ് നേതാക്കളുടെ കൂടിക്കാഴ്ചയിലെ ധാരണയെന്ന് വിഡി സതീശൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു
പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഭാരവാഹികളുടെ എണ്ണം പത്തിൽ ഒതുക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഉറപ്പിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴില്ലെങ്കിൽ ഇനി ഇല്ലെന്ന തരത്തിൽ സമീപിച്ചാൽ മാത്രമെ കോൺഗ്രസിന് രക്ഷപ്പെടാനാകു എന്നും അതിനുള്ള സുവര്‍ണ അവസരമാണ് പുനഃസംഘടനയെന്നും ഗ്രൂപ്പ് മാനേജര്മാരെ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി ബോധ്യപ്പെടുത്താൻ കൂടിയായിരുന്നു യോഗം
ഇതുവരെ ഉള്ള സംഘടനാ സംവിധാനത്തിന് എന്തെല്ലാം ന്യൂനതകൾ ഉണ്ടോ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം എന്നും രാഷ്ട്രീയകാര്യ സമിതിയിൽ പുനഃസംഘടന തന്നെയാണ് അജണ്ടയെന്നും വിഡി സതീശൻ പറഞ്ഞു. അടിമുടി മാറ്റം വേണമെന്നത് പൊതു വികാരം ആണ്. എല്ലാവരെയും ഒരുമിച്ച് നിർത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാണ് ആലോചിക്കുന്നതെന്നും സമയബന്ധിതമായി ഭാരവാഹി നിർണ്ണയും പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഹൈക്കമാന്‍റ് അനുമതി കൂടി വാങ്ങിയ ശേഷമായിരിക്കും അന്തിമ തീരുമാനം .
അതിനിടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത രീതിയിൽ അതൃപ്തരായ ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല പക്ഷങ്ങൾക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുമെന്ന ഉറപ്പ് രാഹുൽ ഗാന്ധി നേതാക്കളെ നേരിട്ട് വിളിച്ച് അറിയിച്ചതായും വിവരം ഉണ്ട്. എന്തായാലും നേതാക്കളുമായി പ്രത്യക്ഷമായ അഭിപ്രായ വ്യത്യാസത്തിന് നിൽക്കാതെ അവരുടെ കൂടി താൽപര്യപ്രകാരം പുനഃസംഘടന നടപടികൾ മുന്നോട്ട് കൊണ്ട് പോകാനാണ് പുതിയ നേതൃത്വം ശ്രമിക്കുന്നതും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam