
തിരുവനന്തപുരം: കുളത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജ് (17) ആണ് മരിച്ചത്. ചെമ്പഴന്തി ഇടത്തറ കുളത്തിലാണ് സൂരജ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയത്. മൂന്ന് പേർ കുളിക്കാൻ ഇറങ്ങിയെങ്കിലും സൂരജ് കുളത്തിൽ മുങ്ങി പോവുകയായിരുന്നു. കഴക്കൂട്ടത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയിരുന്നു. തുണ്ടത്തിൽ എംവിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സൂരജ്.
ഇടുക്കി മാങ്കുളത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. വലിയപാറക്കുടിയിൽ പുഴയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിങ്കുകുടി സ്വദേശിയെ മുമ്പ് കാണാതായിരുന്നു. ജൂൺ 13 നാണ് സിങ്കുകുടി സ്വദേശിയെ കാണാതായത്. മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ പരിശോധ നടത്തും.
മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക് പറ്റി. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്.
പാലക്കാട് ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ നിന്നും നിന്നും കണ്ടെത്തിയത്. ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തരൂർ കരിങ്കുളങ്ങര തടയണയിൽ പ്രണവിനെ കാണാതായത്. ഒഴുക്കിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് അപകടത്തിൽപെട്ടത്. 23 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സ് ഉൾപ്പെടെ 4 ബോട്ടുകളിലാണ് തെരച്ചിൽ നടത്തിയത്. തെരച്ചിൽ നടക്കുന്നതിനിടെ പട്ടാമ്പി നിള ആശുപത്രിക്ക് സമീപം ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam