
കൊച്ചി: തമിഴ്നാട്ടിൽ നിന്നും പതിവായി കഞ്ചാവ് എറണാകുളത്തെത്തിച്ച് വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. നാലുകിലോ കഞ്ചാവുമായി എരുമേലി കനകപ്പാലം സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.
എറണാകുളത്ത് കഞ്ചാവ് വിൽപ്പന നടത്തിയ ഒരാളെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എക്സൈസ് പിടികൂടിയിരുന്നു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഗിരീഷാണെന്നായിരുന്നു അന്നത്തെ മൊഴി. ഇതോടെ മറ്റൊരു ലഹരി മരുന്ന് കേസിൽ റിമാൻഡ് കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഗിരീഷ് വീണ്ടും കച്ചവടം തുടങ്ങിയതായി എക്സൈസിന് മനസ്സിലായി.
ആവശ്യക്കാരെന്ന രീതിയിലാണ് ഉദ്യോഗസ്ഥർ ഗിരീഷിനെ സമീപിച്ചത്. ഇവർക്കായി തമിഴ്നാട്ടിലെ കമ്പത്തു നിന്നും വാങ്ങിയ നാലു കിലോ കഞ്ചാവുമായി ബസ്സിൽ വൈറ്റിലയിൽ എത്തിയപ്പോഴാണ് ഗിരീഷിനെ പൊലീസ് പിടികൂടിയത്. കിലോയ്ക്ക് 15,000 രൂപ വീതം നൽകിയാണ് കമ്പത്ത് നിന്നും ഗിരീഷ് കഞ്ചാവ് വാങ്ങിയത്.
എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാളാണ് ഗിരീഷെന്ന് എക്സൈസ് സംഘം പറഞ്ഞു. മുമ്പ് ആറു തവണ എറണാകുളത്ത് കഞ്ചാവ് എത്തിച്ചു നൽകിയതായി ഗിരീഷ് എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്നത് എക്സൈസ് അന്വേഷിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam