തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വാക്സിൻ നൽകിക്കൊണ്ട് ഇന്നത്തെ ക്ഷാമം മറികടക്കാനാണ് തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. അഞ്ചരലക്ഷം കോവിഷീല്‍ഡ് വാക്സീൻ കേരളത്തിൽ എത്തി. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം, കൊച്ചി , കോഴിക്കോട് മേഖലകൾക്ക് ആയി ഒന്നര ലക്ഷം വീതം വാക്സീനും ആണ് എത്തിയത്. ഇന്നുമുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കും .
ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് മാത്രമാകും വാക്സീൻ. സ്പോട്ട് രജിസ്‌ട്രേഷൻ പൂർണ്ണമായും നിർത്തി. കോവിഷീൽഡ്, കോവാക്സീൻ കിട്ടുന്ന കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് നൽകും . രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റര് ചെയ്തു വേണം വരാൻ.
അതേസമയം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് ഏകീകരിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരക്ക് ന്യായം ആകണം. സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.