
തിരുവനന്തപുരം: മകളുടെ കൺസഷനെ കുറിച്ച് ചോദിച്ചതിന് അച്ഛനെ മർദ്ദിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരുടെ നടപടി വിവാദമായിരിക്കെ സമ്മേളനത്തിൽ പങ്കെടുക്കാൻ യൂണിയൻകാർക്ക് ഇഷ്ടം പോലെ യാത്രാ ഇളവ് നൽകി ഉത്തരവ്. യൂണിയൻ യോഗങ്ങളിൽ പങ്കെടുക്കാൻ സിഐടിയു, ബിഎംഎസ് യൂണിയനുകൾക്കാണ് സൂപ്പര്‍ഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ ഇളവ് നൽകിയത്.
അര്‍ഹതപ്പെട്ട കൺസഷൻ കാര്‍ഡ് കിട്ടാൻ ആവശ്യമില്ലാത്ത സര്‍ട്ടിഫിക്കേറ്റിന് നിര്‍ബന്ധം പിടിച്ച് കാട്ടാക്കാടയിൽ അച്ഛനേയും മകളേയും യൂണിയൻ നേതാക്കൾ മര്‍ദ്ദിച്ച വാര്‍ത്തയ്ക്കിടെയാണ് കെഎസ്ആര്‍ടിസി സിഎംഡിയുടെ വക കൂട്ടമായുള്ള സൗജന്യ പാസ്. നിലവിൽ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ ഒരേസമയം മൂന്ന് ജീവനക്കാര്‍ക്കാണ് സൗജന്യ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. കൂടുതൽ പേര്‍ക്ക് സൗജന്യ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാകില്ല. ഈ നിയന്ത്രണമാണ് യൂണിയൻ യോഗത്തിന് വേണ്ടി നീക്കിയത്.
ബിഎംഎസ് സംസ്ഥാന കൗൺസിൽ നാളെ കൊച്ചിയിലും സിഐടിയു യോഗം മറ്റന്നാൾ കൽപ്പറ്റയിലുമാണ് നടക്കുന്നത്. ഈ മാസം 21 മുതൽ 24വരെ സിഐടിയുവിനും 21,22 തീയതികളിൽ ബിഎംഎസിനും ഇളവ് നല്‍കുന്നതാണ് ഉത്തരവ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ യൂണിയൻ പ്രവര്‍ത്തകര്‍ക്ക് കൂട്ടമായി കെഎസ്ആര്‍ടിസി ദിര്‍ഘദൂര ബസുകളിൽ യാത്രാ ചെലവില്ലാതെ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനാകും.
രണ്ട് തൊഴിലാളി യൂണിയനുകളുടേയും സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ കത്ത് പരിഗണിച്ചാണ് സിഎംഡിയ്ക്ക് വേണ്ടിയുള്ള അഡീഷണൽ സെക്രട്ടറിയുടെ അനുമതി പത്രം. ഇത് എല്ലാ യോഗങ്ങൾക്കും നൽകിപ്പോരുന്ന ആനുകൂല്യമാണെന്നും ഇത്തവണത്തെ ഇളവിന് പ്രത്യേകതയൊന്നുമില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രതികരണം. നിലവിൽ ഓര്‍ഡിനറി ബസുകളിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സൗജന്യയാത്രയുണ്ട്.
കാട്ടാക്കട മർദ്ദനം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്