റേഷന്‍ അരി വിതരണം ഏപ്രില്‍ 1 മുതല്‍; സൗജന്യ കിറ്റ് വേണ്ടെങ്കിൽ പറയണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Mar 28, 2020, 7:10 PM IST
Highlights

എല്ലാകുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും പലവൃജ്ഞനകിറ്റും  സര്‍ക്കാര്‍ വിതരണം ചെയ്യും. എന്നാല്‍ അത് ആവശ്യമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അറിയിക്കണം. 

തിരുവനന്തപുരം: റേഷനരി വിതരണം ഏപ്രില്‍ ഒന്ന് മുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍കാര്‍ഡ് വഴി അരി വാങ്ങാന്‍ കഴിയാത്തവരുടെ കണക്കെടുക്കാന്‍ കേന്ദ്രീയ  സംവിധാനം ഒരുക്കും. എല്ലാകുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും പലവൃജ്ഞനകിറ്റും  സര്‍ക്കാര്‍ വിതരണം ചെയ്യും. എന്നാല്‍ അത് ആവശ്യമില്ലാത്തവര്‍ അറിയിക്കണം. ഇത് അറിയിക്കാനുള്ള കേന്ദ്രീകൃത സംവിധാനം ഉടന്‍ രൂപീകരിക്കും. ഇതിലൂടെ അര്‍ഹതയുള്ള ആളുകള്‍ക്ക് മറ്റൊരു ഘട്ടത്തില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കാനാകുമെന്ന് മുഖ്യമന്ത്രി.

അതേസമയം ഏപ്രിൽ രണ്ട് മുതൽ സർവ്വീസ് പെന്‍ഷന്‍ നല്‍കും. ഏപ്രില്‍ 9 മുതൽ 5 വരെ ട്രഷറി പ്രവർത്തിക്കും. ഭക്ഷ്യസാധനങ്ങളുടെ ആവശ്യത വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഭക്ഷ്യ ശേഖരം വിപുലപ്പെടുത്താണ് പദ്ധതി. ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്ക് ഗതാഗത തടസം നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതലയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

എഫ്‍സിഐ, സപ്ലൈകൊ, മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ കയ്യിലുള്ള അത്യാവശ സാധനങ്ങളുടെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് തയ്യാറാക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റോഡ‍് വഴിയും കപ്പല്‍ വഴിയും റെയില്‍ വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും. 

ഭക്ഷ്യസറ്റോക്കിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുകയാണ്. ഉല്‍പ്പാദകര്‍ക്കും, വിതരണക്കാര്‍ക്കും ഉപഭോഗ്താക്കള്‍ക്കും ഇത് ഗുണകരമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ദേശീയ മൊത്തക്കച്ചവടക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

click me!