
തിരുവനന്തപുരം : യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തിലുമായി സുഹൃത്ത്. നയനയ്ക്കൊപ്പം ആൽത്തറയിലുള്ള വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയാണ് മ്യൂസിയം പൊലീസിൻെറ കണ്ടെത്തലുകള്‍ തളളിയത്. സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നയന മരിക്കുന്നതിന് നാല് ദിവസം മുമ്പ് തൻെറ ജൻമദിനം ആഘോഷിച്ചിരുന്നു. അവസാനം കാണുമ്പോള്‍ നയനയുടെ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read More : നയന സൂര്യയുടെ മരണം; 'കൂടെ താമസിച്ച സ്ത്രീയാര്, വിവരങ്ങള്‍ എവിടെ ?', വീഴ്ചകൾ അക്കമിട്ട് പുതിയ അന്വേഷണ സംഘം
അതേസമയം നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് പറയുന്നതാണ് പുതിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിക്കുന്നു.
കഴുത്തിലുണ്ടായ മുറിവ് സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവില്ലെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. കമ്പ്യൂട്ടറും ലാപ് ടോപ്പും മൊബൈലും ഫോറൻസിക് പരിശോധനയ്ക്ക് നൽകിയില്ല. മുറി അകത്ത് നിന്ന് പൂട്ടിയെന്ന മ്യൂസിയം പൊലീസിന്റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. മുറിക്കുളളിൽ ലൈറ്റും ഫാനുമുണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെ സന്ദർശകരെ കുറിച്ച് ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും സാമ്പത്തിക ഉറവിടം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചു. ഡിസിആര്‍ബി അസി. കമ്മീഷണറുടെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുളള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്ത് നിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്‍റെ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതൽ അന്വേഷണം വേണമെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്‍റെ വിലയിരുത്തൽ.
Read More : നയന കേസ്: കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam