
കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.
കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗ്യാസ് ലൈൻ പദ്ധതി യഥാർത്ഥ്യമാക്കാനുള്ള പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. രണ്ട് സംസ്ഥാനങ്ങളുടേയും ഭാവി വികസനത്തിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർണായകമായി മാറും.
പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സിഎൻജി ഗ്യാസിൻ്റെ ലഭ്യത വിവിധ വ്യവസായങ്ങൾക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കും. ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസും കുറഞ്ഞ നിലയിൽ ലഭ്യമാവും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ എല്ലായിടത്തും സിഎൻജി ഗ്യാസ് എത്തിയാൽ പിന്നെ കൂടുതൽ വാഹനങ്ങൾ സിഎൻജി ഇന്ധനത്തിലേക്ക് മാറും. ഏതു തരത്തിൽ നോക്കിയാലും ജനങ്ങൾളും വ്യവസായങ്ങൾക്കും വലിയ നേട്ടമാണ് ഈ പദ്ധതി. കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവമായിരിക്കുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംയുക്ത സംരഭ൦ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി കേരള പൊലീസ് നടത്തിയ സേവനത്തേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കുറഞ്ഞ വിലയിൽ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാൻ സാധിച്ചാൽ വൻതോതിലുള്ള വികസനമായിരിക്കും സാധ്യമാക്കുകയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.
ഗെയിൽ പദ്ധതിയുടെ വിജയം ഫെഡറൽ രീതിയുടെ ക്ലാസിക്കൽ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂ൪ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അനുമോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam