കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ മോഷണം

പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ മോഷണം. പണവും സാധനങ്ങളും അപഹരിച്ചു. സാധനങ്ങൾ വിറ്റു കിട്ടിയ തുകയും സമ്പാദ്യവുമടക്കം അയ്യായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. മുക്കട -ഇലവുംതിട്ട റോഡിൽ മുക്കട ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന 71 വയസ്സുള്ള രാജമ്മയുടെ പെട്ടിക്കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതായി കരുതുന്നത്. കഴിഞ്ഞ ദിവസം രാവിലെ കടയിലെത്തിയപ്പോഴാണ് മോഷണം നടന്നതായ് മനസിലായത്. ഉടൻ തന്നെ ഇലവുംതിട്ട പോലീസിൽ പരാതി നൽകി.

സംരക്ഷിക്കാൻ ആരുമില്ലാത്ത രാജമ്മയ്ക്ക് മെഴുവേലി പഞ്ചായത്തിലെ ഉജ്ജീവനം കുടുംബശ്രീ യൂണിറ്റാണ് ജീവിത മാർഗ്ഗമായി കട ഒരുക്കി നൽകിയത്. സ്വന്തമായി വീട്ടില്ലാത്ത രാജമ്മ അച്ഛന്റെ സഹോദരിക്കൊപ്പമാണ് താമസം. പഞ്ചായത്തിൽ മോഷണം പെരുകുന്ന സാഹചര്യത്തിൽ പോലീസ് രാത്രികാല പെട്രോളിങ് അടക്കം ശക്തമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നെജോ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കടയിലേക്കാവശ്യമായ സാധന സാമഗ്രികൾ വാങ്ങി നൽകുകയും ചെയ്തു. ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനകാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

YouTube video player