
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാൻ വിസമ്മതിക്കുന്ന സഖ്യകക്ഷികൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കാരണം ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങളെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്. ഇറാന്‍റെ സൈനിക ശേഷി തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് വിട്ടുനിന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അദ്ദേഹം രണ്ട് നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. അമേരിക്കയുടെ പക്കൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും അത് വാങ്ങാൻ തയ്യാറാകണമെന്നുമാണ് ഒന്നാമത്തെ നിർദ്ദേശം. വൈകിയാണെങ്കിലും അല്പം ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിലേക്ക് നേരിട്ട് ചെന്ന് ഇന്ധനം പിടിച്ചെടുക്കണമെന്ന പരിഹാസരൂപേണയുള്ള വെല്ലുവിളിയാണ് അദ്ദേഹം രണ്ടാമതായി നടത്തിയത്.
ബ്രിട്ടന് പുറമെ ഫ്രാൻസിനെതിരെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. ഇറാന് നേരെയുള്ള നീക്കങ്ങൾക്കായി യുദ്ധസാമഗ്രികൾ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾക്ക് തങ്ങളുടെ ആകാശം ഉപയോഗിക്കാൻ അനുമതി നൽകാത്ത ഫ്രാൻസിന്‍റെ നിലപാട് അങ്ങേയറ്റം നിസഹകരണപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയോടൊപ്പം നിൽക്കാത്ത യൂറോപ്യൻ രാജ്യങ്ങളുടെയും അവരുടെ നേതാക്കളുടെയും നിലപാടിനെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കുചേരാനുള്ള അമേരിക്കയുടെ ആഹ്വാനത്തോട് യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്ന വിമുഖത ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ സംഘർഷം പുകയുന്നതിനിടെ സഖ്യകക്ഷികൾക്കിടയിലുണ്ടാകുന്ന ഈ പരസ്യമായ ഭിന്നത അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു കഴിഞ്ഞു. ട്രംപിന്‍റെ പ്രസ്താവനയോട് ബ്രിട്ടനും ഫ്രാൻസും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നയതന്ത്ര തലത്തിൽ വലിയ വാക്പോരുകൾക്ക് ഇത് കാരണമായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam