
കൊച്ചി: കലൂർ സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനം. പൊതു സമ്മേളനങ്ങൾക്കും അവാർഡ് നിശകൾക്കും സ്റ്റേഡിയം വിട്ടുനൽകി വരുമാനം വർധിപ്പിക്കാനാണ് പദ്ധതി. എന്നാൽ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രമികളും രംഗത്തെത്തിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടന്നിട്ടുള്ള കലൂർ സ്റ്റേഡിയം ഇപ്പോൾ ഫുട്ബോൾ മത്സരങ്ങൾക്കായി വർഷത്തിൽ അഞ്ച് മാസമാണ് ഇപയോഗിക്കുന്നത്. ഒഴിവ് സമയത്ത് കായികേതര പരിപാടികൾക്ക് വിട്ടുനൽകാനാണ് ജിസിഡിഎയുടെ പദ്ധതി.
ആകെ 35000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് കലൂര്‍ സ്റ്റേഡിയം. വർഷത്തിൽ പകുതിയിലെറെ സമയവും സ്റ്റേഡിയം ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്. വർഷം മുഴുവൻ ടർഫ് പരിപാലനത്തിനടക്കം ഭീമമായ ചെലവാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. സ്റ്റബിലൈസർ സംവിധാനമുള്ള ടർഫ് പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇത് സൂര്യ രശ്മികൾ കടന്നുപോകാനും പുല്ല് വളരാനും സഹായിക്കും. കായികേതര പരിപാടികൾ നടക്കുന്പോൾ ഈ ടൈലുകൾ വിരിച്ച് ടർഫ് സംരക്ഷിക്കാനാവും. എട്ട് കോടി രൂപയാണ് ഇതിനായി പുതിയ ബജറ്റിൽ വകയിരുത്തിയത്.
എന്നാൽ പുതിയ തീരുമാനം തലതിരിഞ്ഞതാണെന്നാണ് കായിക പ്രേമികളുടെയും പൊതു പ്രവർത്തകരുടേയും വിമർശനം. ടർഫ് നശിക്കുമെന്നാണ് ആശങ്ക. ഇടത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ മുൻ ജിസിഡിഎ ചെയര്‍മാൻ എൻ വേണുഗോപാൽ അടക്കം രംഗത്ത് വന്നു. എന്നാൽ പദ്ധതിക്കെതിരെ ഉയരുന്ന ആശങ്കകൾ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ജിസിഡിഎയുടെ തീരുമാനം. ഇക്കാര്യത്തിൽ വിദഗ്ദ്ധരുടെ ഉപദേശം തേടാനും ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam