
കൊച്ചി: സോൺടാ കമ്പനിയിലെ ജർമ്മൻ നിക്ഷേപത്തിൽ നിക്ഷേപകൻ ഡെന്നീസ് ഈപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാജ് കുമാർ പിള്ളയ്ക്ക് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഡെന്നീസ് ഈപ്പൻ വ്യക്തമാക്കി. 2014 മുതൽ രാജ്കുമാറിനെ പരിചയമുണ്ട്. കമ്പനിയുടെ വളർച്ചയ്ക്കാണ് നിക്ഷേപം നടത്തിയത്. എന്നാൽ രാജ് കുമാർ അത് തിരികെ തരാതെ വന്നതോടെയാണ് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്നും ഡെന്നീസ് ഈപ്പൻ സമ്മതിച്ചു.
മുഖ്യമന്ത്രിയെ നെതർലാൻഡിൽ വച്ചത് കണ്ടത് സാധാരണ കൂടിക്കാഴ്ച്ച മാത്രം. അദ്ദേഹത്തെ കാണാൻ നിരവധി പേർ എത്തിയിരുന്നു. കൂടിക്കാഴ്ച്ചയെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല. അന്നത്തെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണിയും കൂടിക്കാഴ്ച്ച സമയത്ത് ഉണ്ടായിരുന്നു. സോൺടയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജർമ്മൻ പൗരനായ പാട്രിക്ക് ബൗവറും മലയാളിയും ജർമ്മൻ പൗരനുമായ ഡെന്നീസ് ഈപ്പനും ചേർന്ന് 40 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇത് തിരികെ നൽകിയില്ലെന്നാണ് പരാതി.
സോണ്‍ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ആരോപിച്ചിരുന്നു. 2019 ൽ മുഖ്യമന്ത്രി നെതർലാൻഡ് സന്ദർശിച്ച വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഇതിൻപ്രകാരമാണ് സോണ്‍ടക്ക് സിംഗിള്‍ ടെൻഡറായി മുഴുവൻ മാലിന്യ പ്ലാന്റ്റുകളുടെയും കരാർ നൽകിയതെന്നും ചമ്മിണി ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം നടത്തണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
യുഡിഎഫ് കാലത്ത് കൊണ്ട് വന്ന ടെൻഡർ യോഗ്യതകൾ അട്ടിമറിച്ചുവെന്നും ടോണി ചമ്മണി ആരോപിച്ചു. സോണ്‍ട കമ്പനിക്ക് വേണ്ടി ടെൻഡർ യോഗ്യത മാറ്റി. മുഖ്യമന്ത്രിക്ക് സോണ്‍ട കമ്പനിയുമായി ഗാഢമായ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ടോണി ചമ്മിണി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam