
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊരാളുങ്കലിന്‍റെ സഹസ്ഥാപനമായ ഇവന്‍റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകയ്ക്ക് കരാര്‍ നൽകിയത്. കണക്കുകളിൽ ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നൽകിയതിൽ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ ഒന്നും ശരി അല്ലെന്നും ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടു ലക്ഷമാണ് ചെലവാക്കിയതെന്നും രണ്ടു കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഐപികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ല. മരാമത്ത് പണികള്‍ നൽകിയത് ടെന്‍ഡര്‍ ഇല്ലാതെയാണ്. കൈകാര്യ ചെലവായി 10 ശതമാനം അധിക തുക ഏകപക്ഷീയമായി കരാറുകാർക്ക് അനുവദിച്ചു. ഇനം തിരിച്ചുള്ള ചെലവ് ഉപകരാർ ഏറ്റെടുത്തവർ നൽകിയില്ല. അതിനാൽ കൃത്യമായ കണക്ക് പരിശോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അയ്യപ്പ സംഗമം നടത്തിപ്പിൽ ഊരാലുങ്കലിന് മാത്രം 4.04 കോടിയാണ് നൽകാനുള്ളത്. ശേഷിച്ച തുക ബാര്‍ അറ്റാച്ചഡ് ഹോട്ടലുകള്‍ക്ക് അടക്കം നൽകാനുമുണ്ട്. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12,88,168 രൂപ, ഗവ. ഇക്കോ ലോഡ്ജിന് 39,018 രൂപ, കുരമകം ഗ്രീന്‍ഫീല്‍ഡ്സിന് 18,5131 രൂപ, തിരുവനന്തപുരം ഗസ്റ്റ് ഹൗസ് -15,800, കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64376
കെ.ടി.ഡി.സി. വാട്ടര്‍ സ്‌കേപ്സ് കുരകം-29,8311, ശ്രീവത്സം ഗ്രാന്‍ഡ്, പത്തനംതിട്ട-26,942, താജ് കുമരകം-52, 4776, വൈല്‍ഡ് മിസ്റ്റ് ഹോം സ്റ്റേ, മൂന്നാര്‍- 25,300 എന്നിങ്ങനെയാണ് മറ്റു റിസോര്‍ട്ടുള്‍ക്കും ഹോട്ടലുകള്‍ക്കും നൽകാനുള്ള തുക. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ അനുബന്ധമായി നൽകിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് കമ്പനിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭക്ഷണത്തിലും കള്ളക്കണക്ക്
അയ്യപ്പ സംഗമത്തിന്‍റെ അന്ന് രാത്രിയിൽ 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെ ആളുകള്‍ മാത്രമാണ് ശരിക്കും ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാൽ, അയ്യപ്പ സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
രണ്ടു കോടിയുടെ സ്പോണ്‍സര്‍ ആരെന്നത് അവ്യക്തം
അയ്യപ്പ സംഗമത്തിന്‍റെ രണ്ട് കോടിയുടെ സ്പോൺസർ ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേവസ്വം മുൻകൂർ നൽകിയ രണ്ട് കോടി തിരിച്ചടച്ചിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിലും വ്യക്തതയില്ലെന്നും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി എസ് ടി നമ്പർ ഇല്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റായി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടു. വി ഐ പി ഏരിയയിൽ ഭക്ഷണം വിളമ്പിയതിനും കണക്കിൽ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam