
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണെന്ന നിര്‍ണ്ണായക വിവരം പുറത്തായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരായിരുന്ന സ്വപ്നയെ പിരിച്ചു വിട്ടെങ്കിലും സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വരണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. വലിയ സ്വാധീനമാണ് ഈ സ്ത്രീക്ക് വിമാനത്താവളത്തിൽ. ഇങ്ങനെ ഒരാൾ എങ്ങനെ പ്രധാന സ്ഥാനത്തെത്തി എന്നത് അന്വേഷിക്കണം. ഉമ്മൻചാണ്ടിയുടേത് പോലെ പിണറായിയുടെ ഓഫീസ് മാഫിയാ കേന്ദ്രമായി മാറി
യെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റിലെത്തിയത് എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. സ്വർണക്കള്ളക്കടത്ത് കേസിൽ ഐടി സെക്രട്ടറി ഇടപെട്ടു. സോളാർ കേസ് പോലെ തന്നെ കുറേ കാര്യങ്ങൾ പുറത്തുവരും. സ്വർണം ആർക്ക് വേണ്ടി കടത്തി എന്ന് പുറത്ത് വരട്ടേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കസ്റ്റംസിനെ വിളിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയുടെ ഫോൺ വിളി വിശദാംശങ്ങൾ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരെ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഐടി സെക്രട്ടറിയെന്നും സോളാർ കേസ് പോലെ തന്നെ കുറേ കാര്യങ്ങൾ പുറത്തുവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam