കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ എത്തിയത്.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ എത്തിയത്. സ്വര്‍ണ്ണക്കടത്തിന് ഏതെങ്കിലും രീതിയിൽ സഹായം നൽകിട്ടുണ്ടോ? പ്രതികളുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാകും ശിവശങ്കറിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുക. അല്‍പ്പം മുമ്പ് കസ്റ്റംസ് അസി. കമീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തിയാണ് ശിവശങ്കറിനെ കണ്ടത്. ഡിആർഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഇതിന് പിന്നാലെയാണ് ശിവശങ്കര്‍ കസ്റ്റംസ് ഓഫീസിലെത്തിയത്.
അതേ സമയം സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആർ സരിത്തിന്‍റെയും സ്വപ്ന സുരേഷിന്‍റെയും കോൾ ലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു.
കസ്റ്റംസ് സംഘം എം ശിവശങ്കറിന്‍റെ വീട്ടിലെത്തി, മൊഴിയെടുക്കാൻ ഹാജരാകാൻ നോട്ടീസ് നൽകി
ഉന്നതവിദ്യാഭ്യാസ-പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ജൂണ്‍ 30 ലെ കള്ളക്കടത്തിന്‍റെ ഗുഢാലോചന നടന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്ന സുരേഷ്, സരിത് ,സന്ദീപ് എന്നിവര്‍ ഇവിടുത്തെ പതിവ് സന്ദര്‍ശകരായിരുന്നും വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തി സന്ദര്‍ശക രജിസ്റ്ററും വാഹന രജിസ്റ്ററും പിടിച്ചെടുത്തിരുന്നു. തൊട്ടുപിറകെ പ്രതികള്‍ ഫ്ലാറ്റ് സന്ദര്‍ശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ജുണ്‍ മുപ്പതിലെ മാത്രമല്ല,മുമ്പ് പല കടത്തുകളുടേയും ഗൂഢാലോചന ഇവിടെ നടന്നിട്ടുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത് വ്യക്തമാക്കിയിട്ടുണ്ട്.