'കോൺഗ്രസ്-ബിജെപി നേതാക്കളുടെ പേര് പറയാൻ ജയിലിൽ ഭീഷണി'; സരിത്തിന്‍റെ മൊഴിയിൽ കോടതി നടപടി ഇന്നുണ്ടാകും

By Web TeamFirst Published Jul 12, 2021, 12:10 AM IST
Highlights

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്‍റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍  അഭിപ്രായപ്പെട്ടിരുന്നു

കൊച്ചി: നയതന്ത്രചാനൽ സ്വർണ്ണക്കടത്തിൽ കോൺഗ്രസ്-ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്ന സരിത്തിന്‍റെ മൊഴിയിൽ കോടതി ഇന്ന് തുടർന്നപടികൾ സ്വീകരിക്കും. കൊച്ചി എൻഐഎ കോടതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ്  വാദം നടക്കുക. ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ  ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്ന് സരിത് കോടതിയ്ക്ക് മൊഴി നൽകിയിട്ടുള്ളത്.

ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റാൻ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണെന്നാണ് ആവശ്യം. സരിത്തിന്‍റെ പരാതിയിൽ ജയിൽ ഡിജിപിയോട് ഇന്ന് റിപ്പോർട്ട് നൽകാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്‍റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ടു പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതൊഴിവാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!