മുകുന്ദൻ ദില്ലിക്ക് പോയത് പ്രാദേശിക നേതൃത്വത്തിന്റെ പ്രേരണയിലാണ്. അതേസമയം മുകുന്ദനെ വിളിപ്പിച്ചിട്ടില്ലെന്നും ആരും ചർച്ച നടത്താമെന്ന് അറിയിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം.

തൃശൂർ: സിപിഐ പുറത്താക്കിയ സി സി മുകുന്ദൻ എംഎൽഎ ദില്ലിയിലേക്ക് പുറപ്പെട്ടു. നെടുമ്പാശേരിയിൽ നിന്ന് മുകുന്ദൻ വിമാന മാർഗം ദില്ലിയിൽ എത്തും. നാളെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരുമോ എന്നാണ് ഇനി അറിയാനുള്ളത്. മുകുന്ദൻ പോയത് പ്രാദേശിക നേതൃത്വത്തിന്റെ പ്രേരണയിലാണ്. അതേസമയം മുകുന്ദനെ വിളിപ്പിച്ചിട്ടില്ലെന്നും ആരും ചർച്ച നടത്താമെന്ന് അറിയിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വികാരം മറികടന്ന് മുകുന്ദന് കോണ്‍ഗ്രസ് സീറ്റ് നൽകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആ​ഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുകുന്ദനെതിരെ പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം രം​ഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. പ്രാദേശിക നേതാക്കളുടെ സ്ക്രാപ്പ് പരാമർശത്തിനും മുകുന്ദൻ മറുപടി പറഞ്ഞു. 

താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്നാണ് സി സി മുകുന്ദൻ പറഞ്ഞത്. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗീതാ ഗോപിയുടെത് പെയ്മെന്റ് സീറ്റ് ആണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട പണം പിരിച്ചു കൊടുക്കാനുള്ള ശേഷി തനിക്കില്ല. പത്തു കൊല്ലം എംഎൽഎ ആയിരുന്ന ശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്ക് വലിയ സ്പോൺസർമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.