
തിരുവനന്തപുരം : തിരുവനന്തപുരം (Thiruvananthapuram) പോത്തൻകോട് (Pothencode ) വീണ്ടും ഗുണ്ടാ ആക്രമണം (Goons attack). യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8.30 ന് പോത്തൻകോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. മുഖത്തടിച്ചു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ ഏഷ്യാനെറ്റിനോട് പറഞ്ഞു. മുഖത്താണ് അടിച്ചത്. മകളെയും മർദ്ദിച്ചു. ഇന്നലെ തന്നെ പൊലീസിനെ അറിയിച്ചു. പരാതി നൽകി. ഇന്ന് പൊലീസ് മകളുടെ അടക്കം മൊഴിയെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
ആക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസും അറിയിച്ചു. ഇന്നലെ രാത്രി തന്നെ പ്രതികളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഘം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കള്‍ രണ്ട് പേരെ വെട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ആക്രമണത്തിൽ കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam