സർക്കാർ ആശുപത്രികളിൽ മരുന്നുണ്ട്,പുതിയ മെഡിക്കൽ കോളജുകളിൽ സൗകര്യങ്ങളുണ്ട്,എല്ലാം ശരിയാക്കിയെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jul 25, 2022, 11:42 AM IST
Highlights

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.കൊവിഡ് കാലത്ത് മരുന്നുപയോഗത്തിൽ വലിയ വ്യത്യാസമുണ്ടായെന്നും മന്ത്രി വിശദീകരിക്കുന്നു

കണ്ണൂർ: പുതിയ മെഡിക്കൽ കോളജുകളെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിരന്തര ഇടപെടൽ നടത്തുകയാണ്. പരിയാരത്ത് 700 ആരോഗ്യ പ്രവർത്തകരുടെ ഇൻറഗ്രേഷൻ പൂർത്തിയായി. കോന്നിയിൽ 354 കോടി ആകെ അനുവദിച്ചു. ഉപകരണങ്ങൾ വാങ്ങാനായി മാത്രം 18 കോടി അനുവദിച്ചു. ഒപിയും ഐപിയും തുടങ്ങിയതിന് പുറമേ അത്യാഹിത വിഭാഗവും ശസ്ത്രക്രിയ യൂണിറ്റും സജ്ജമാക്കി. എം ബി ബി എസ് പ്രവേശനത്തിനായി ദേശീയ മെഡിക്കൽ കമ്മിഷൻ ഒന്നു രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. അത് ശരിയാക്കി. അവർ വീണ്ടും സന്ദർശിക്കും. അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. 

 

കാസർകോഡ് മെഡിക്കൽ കോളജിലെ കെട്ടിടത്തിനായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനുണ്ട്. അത് പൂർത്തിയാക്കാൻ കിഫ്ബിയിൽ നിന്ന് പണമനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. വെറുതെ ഒരു മെഡിക്കൽ കോളജ് എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ്.

മരുന്ന് ക്ഷാമം

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് കാലത്ത് മരുന്നുപയോഗത്തിൽ വലിയ വ്യത്യാസമുണ്ടായി. ചില മരുന്നുകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി.സാഹചര്യം മുൻകൂട്ടി കണ്ട് രണ്ട് മാസം മുൻപു തന്നെ ഇടപെട്ടു. ഇപ്പോൾ പ്രശ്നം പൂർണമായി പരിഹരിച്ചുവെന്നും മന്ത്രി ആവർത്തിച്ചു. ആൻറി റാബിസ് വാക്സിന്‍റെ ഉപയോഗം കൂടിയെന്നും അതും ആവശ്യാനുസരണം എത്തിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. 

മങ്കി പോക്സ്

കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് . സമ്പർക്കത്തിലുള്ളവരുടെ സാമ്പിളും നെഗറ്റിവാണ്. മെയ് മാസത്തിൽ തന്നെ ജാഗ്രത നിർദ്ദേശ പുറപ്പെടുവിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ് രോഗികളുടെ കണക്ക്

കൊവിഡ് കണക്ക് സംസ്ഥാനം കൃത്യമായി കൊടുക്കുന്നില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആരോഗ്യ മന്ത്രി. വളരെ കൃത്യമായ കണക്കാണ് കേന്ദ്രത്തിന് നൽകുന്നത്.ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യാറുണ്ട് .വളരെ സുതാര്യമായാണ് കണക്കുകൾ പോകുന്നത്.കൊടുക്കുന്നില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്.കേന്ദ്രത്തിന്‍റെ നിലപാട് ദൗർഭാഗ്യകരമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. മരണകണക്കുകൾ ഉൾപ്പെടെ കേരളം വളരെ വൈകിയാണ് അറിയിക്കുന്നതെന്നായിരുന്നു കേന്ദ്രം പറഞ്ഞത്. കൃത്യ സമയത്ത് കണക്കുകൾ നൽകണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക ്കത്തയച്ചിരുന്നു

ശ്രീറാം വെങ്കിട്ടറാമിന്‍റെ നിയമനം

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വാർത്തയല്ലാത്തതിനാൽ പ്രതികരിക്കാനില്ലെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. നേരത്തെ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ


 

click me!