
പത്തനംതിട്ട: യാതൊരു സൗകര്യങ്ങളുമില്ലാതെ പത്തനംതിട്ട നഗരത്തിൽ വാടക കെട്ടിടത്തിലാണ് പുതുതായി തുടങ്ങിയ സർക്കാർ നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നത്. മതിയായ അധ്യാപകരോ ലാബോ ഒരു കോളേജ് ബസോ പോലും ഇല്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് തരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്ന് പിടിഎ പ്രസിഡന്റ് പറയുന്നു. നഴ്സിംഗ് കൗൺസിൽ പരിശോധന സമയത്ത് പുറത്ത് അധ്യാപകരെ എത്തിച്ച്, പരിശോധന തന്നെ അട്ടിമറിക്കുകയായിരുന്നു എന്ന് രക്ഷിതാക്കളിൽ ഒരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
നഴ്സിംഗ് കോളേജ് പ്രവർത്തിക്കാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ചില മാനദണ്ഡങ്ങള്‍ നിഷ്കർഷിക്കുന്നുണ്ട്. രണ്ടര ഏക്കർ സ്ഥലത്ത് നഴ്സിംഗ് കോളേജിന്റെ ക്യാംപസുണ്ടാകണം, 23200 സ്വകയർ ഫീറ്റിൽ ബിൽഡപ് ഏരിയ, സയൻസിംഗ് ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യൂട്രീഷ്യൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, പ്ലീ ക്ലിനിക്കൽ ഹെൽത്ത് ലാബ്, കംപ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം. 21100 സ്വയർഫീറ്റ് ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം, മതിയാ പ്രവർത്തിപരിചയമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഒരു പ്രൊഫസർ, രണ്ട് അസോസിയേറ്റ് പ്രൊഫസർമാർ, മൂന്ന് അസിസ്റ്റന്റ് ഫ്രൊഫസർമാർ 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ വേണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍.
പത്തനംതിട്ടയിലെ നഴ്സിംഗ് കോളേജില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. രണ്ടരയേക്കറിൽ ക്യാംപസ് വേണമെന്നിരിക്കെ നഗരത്തിന്റെ ഒത്ത നടുക്ക് റോഡുവക്കിലുള്ള ഈ വാടക ക്കെടിടമാണ് നഴ്സിംഗ് കോളേജെന്ന ബോർഡും വച്ച് പ്രവർത്തിക്കുന്നത്. പ്രിൻസിപ്പലും രണ്ട് താത്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. ക്ലിനിക്കൽ സൗകര്യം ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അപ്പുറമുള്ള കോന്നി മെഡിക്കൽ കോളേജിലാണ്. അങ്ങോട്ടേക്ക് പോകാൻ കോളേജ് ബസില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ തൃശൂർ മുതലിങ്ങോട്ട് 25 രക്ഷിതാക്കൾ മാറി മാറി പരാതി നൽകിയിരുന്നു. കുട്ടികൾ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രിൻസിപ്പൽ ഇന്റേണൽ മാർക്കുൾപെടെ കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പിടിഎ പ്രസിഡന്റ് തന്നെ തുറന്ന് പറയുന്നു.
വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രിൻസിപ്പൽ ഗീതാകുമാരി തയ്യാറായില്ല. കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തങ്ങളെ ബാധിക്കുമെന്നാണ് ഭയന്നാണ് പ്രിൻസിപ്പലിന്റെ ഒഴിഞ്ഞുമാറൽ. കേരള നഴ്സിംഗ് കൗൺസിൽ പരിശോധനയിലും കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ ഇൻസ്പെക്ഷനിലും ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നാണ് കണ്ടെത്തൽ. രക്ഷിതാക്കൾ ഉന്നയിക്കുന്ന പരാതികളെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടപ്പോൾ പുതിയ കെട്ടടവും ബസും മറ്റ് സൗകര്യങ്ങളും ഉടൻ ഏർപ്പാട് ചെയ്യുമെന്നായിരുന്നു മറുപടി. ഇതേ മറുപടിയാണ് കഴിഞ്ഞ അഞ്ച് മാസമായി 60 കുട്ടികളുടെ രക്ഷിതാക്കളും കേൾക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam