ഇപ്പോ, ആർക്കും ഒരു പരാതിയുമില്ല. "ഞമ്മൻ്റെ സർക്കാർ, ഞമ്മൻ്റെയാളെ, തല്ലിത്തല്ലിത്തല്ലിക്കൊന്നാൽ, നിങ്ങക്കെന്താ മാർക്കിസ്റ്റേ" എന്ന ഭാവത്തിലാണ് ലീഗുകാരും പൂക്കോട്ടൂരാതി കൂടത്തായി കൂരിയാടുമാരും! പക്ഷെ ഇപ്പോ എല്ലാവരും ഉറക്കത്തിലാണ്. കുണ്ടറയിൽ സിയാദ് എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ചെന്ന ആരോപണത്തിൽ ലീഗിനെതിരെ കെടി ജലീൽ.

മലപ്പുറം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലീം ലീഗിനെതിരെ മുൻ മന്ത്രി കെടി ജലീൽ. അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ? കുണ്ടറയിൽ ഒരു യുവാവിനെ കള്ളക്കേസിൽ പ്രതിയാക്കി പൊലീസ് തല്ലിക്കൊന്നു. ലീഗുകാരെ, ജമാഅത്തെ ഇസ്ലാമിക്കാരെ, "ഞമ്മന്‍റെ സർക്കാർ ഭരിക്കുമ്പോൾ ഞമ്മന്‍റെ" ആളെയാണ് നിഷ്കരുണം കൊന്നത്. ഇതെങ്ങാനും എൽഡിഎഫ് കാലത്താണ് നടന്നിരുന്നതെങ്കിൽ എന്തൊക്കെ 'മാത്താംകൂത്തുകൾ' നടന്നിട്ടുണ്ടാകും? പിണറായിയുടെ പൊലീസ് ഒരു "മുസ്ലിമി"നെ തല്ലിക്കൊന്നേന്നും പറഞ്ഞ് ലീഗും യൂത്ത് ലീഗും റോഡിൽ നിന്ന് എഴുനേറ്റിട്ടുണ്ടാകുമോയെന്ന് കെടി ജലീൽ ചോദിക്കുന്നു.

എല്ലാ ലീഗ്, ജമാഅത്തെ ഇസ്ലാമി കുടുംബ ഗ്രൂപ്പുകളിലും ആ കുടുംബത്തിന്‍റെ ദയനീയ മുഖം അനാവരണം ചെയ്യുന്ന വർഗീയത ചീറ്റുന്ന കുറിപ്പുകളുടെ ഒഴുക്കാകും ഉണ്ടാവുക. ആ പാവം മനുഷ്യന്‍റെ മകളുടെ ഇന്‍റർവ്യു എടുക്കാൻ മീഡിയാ വണ്ണിൻ്റെ പ്രത്യേക റിപ്പോർട്ടിംഗ് സംഘം ദാവൂദിൻ്റെ നേതൃത്വത്തിൽ തൽസമയ സംപ്രേക്ഷണം പൊടിപൊടിച്ചിരുന്നു? "സമുദായ സ്നേഹികളാ"യ യുട്യൂബർമാർ തലങ്ങും വിലങ്ങും ദൃക്സാക്ഷി വിവരണം നടത്തി തളർന്നിട്ടുണ്ടാകും? യൂത്ത്ലീഗ് പതിവു പോലെ പാവം കുടുംബത്തിൻ്റെ കണ്ണീര് വിറ്റ് വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ച് സഹായ ഫണ്ട് പിരിവ് തുടങ്ങിയിട്ടുണ്ടാകും! മഹല്ലുകളിൽ ലീഗ് മുസ്ല്യാമ്മാരുടെ കണ്ണീർ വാർക്കുന്ന പ്രസംഗങ്ങളും നടന്ന് കഴിഞ്ഞിരിക്കും!- ജലീൽ പരിഹസിക്കുന്നു.

ഇപ്പോ, ആർക്കും ഒരു പരാതിയുമില്ല. "ഞമ്മൻ്റെ സർക്കാർ, ഞമ്മൻ്റെയാളെ, തല്ലിത്തല്ലിത്തല്ലിക്കൊന്നാൽ, നിങ്ങക്കെന്താ മാർക്കിസ്റ്റേ" എന്ന ഭാവത്തിലാണ് ലീഗുകാരും പൂക്കോട്ടൂരാതി കൂടത്തായി കൂരിയാടുമാരും! പക്ഷെ ഇപ്പോ എല്ലാവരും ഉറക്കത്തിലാണ്. "ഗുഹാവാസികളെ"പ്പോലെ അടുത്ത എൽഡിഎഫ് സർക്കാർ വന്നാലേ ലീഗും ലീഗിൻ്റെ ശിങ്കിടികളും ഉറക്കമുണരൂ. അവരുടെ ഉയിർത്തെഴുനേൽപ്പിന് ക്ഷമയോടെ കാത്തിരിക്കാം. പക്ഷെ ഇരയുടെ മതവും ജാതിയും നോക്കാതെ മനുഷ്യർക്കു വേണ്ടി ശബ്ദിക്കാനും അവരുടെ കൂടെ നിന്ന് ഏതറ്റം വരെ പോകാനും ഇടതുപക്ഷവും സി.പി.ഐ.എമ്മുമുണ്ടിവിടെ. ആ ഓർമ്മ ഭരിക്കുന്നവർക്കുണ്ടാകണം- ജലീൽ പറയുന്നു.