Latest Videos

കോടികളുടെ സിഡ്‍കോ അഴിമതി; മുൻ എംഡി സജി ബഷീറിനെ സംരക്ഷിച്ച് സർക്കാർ

By Web TeamFirst Published Apr 14, 2019, 10:48 AM IST
Highlights

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്‍ക്കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ

തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സിഡ്ക്കോ മുൻ എംഡി സജി ബഷീറിനെ സംരക്ഷിച്ച് സർക്കാർ. കോടികളുടെ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയിൽ ആറുമാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല.  

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്ക്കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു. 

ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം സെപ്തംബർ 24ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി അബ്ദുള്‍ റഷീദ് ഡയറക്ടർക്ക് നൽകി. അടുത്ത മാസം ഡയറക്ടറുടെ ശുപാർശ സർക്കാരിന് കൈമാറി. ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയില്ല.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന സാമ്പത്തിക പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ മുൻകൂർ അനുമതി വാങ്ങിയ സർക്കാരാണ് കോടികളുടെ അഴിമതിക്കേസിലെ പ്രതിക്കുവേണ്ടി ഒളിച്ചു കളി നടത്തുന്നത്. 

2012ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറായത്. 15 വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ. വർഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അന്വേഷണങ്ങളിൽ ഇതുരെ തീരുമാനമായിട്ടില്ല. സസ്പെന്‍റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെൽപാം എംഡി സ്ഥാനത്ത് സർക്കാർ നിയോഗിച്ചത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പുറത്താക്കുകയായിരുന്നു.

click me!