ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇൻ്റലിജൻസും, കേരള പൊലീസും കസ്റ്റംസുമായി അടുത്ത് സഹകരിച്ചതും ഫലം കണ്ടുവെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു. കസ്റ്റംസിനെ വെട്ടിക്കാന്‍ പുതിയ രീതികളാണ് പ്രതികള്‍ പരീക്ഷിക്കുന്നത്.

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 കോടി രൂപയുടെ സ്വർണം പിടികൂടിയെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. 14 കേസുകളിൽ നിന്നാണ് 8 കിലോ സ്വർണം പിടികൂടിയത്. ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പല കേസുകൾക്കും അന്തർദേശീയ കടത്തുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് സംശയിക്കുന്നു. ഈ ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് കമ്മീഷണർ അറിയിച്ചു. 

കേരള പൊലീസും, റവന്യൂ ഇന്‍റലിജൻസും , കസ്റ്റംസും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻസ് ഫലപ്രദമാണെന്നും കസ്റ്റംസ് അറിയിച്ചു. സംഘടിത അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം ഒളിപ്പിക്കാൻ അതീവ സങ്കീർണ്ണമായ രീതികൾ കൂടുതലായി ഉപയോഗിക്കുന്ന പ്രവണതയാണ് സമീപകാല കേസുകൾ സൂചിപ്പിക്കുന്നത്. സ്വർണം പേസ്റ്റ് രൂപത്തിലോ സംയുക്ത രൂപത്തിലോ ആക്കി മാറ്റിയും, പ്രത്യേകമായി തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾക്കുള്ളിലെ അറകൾ, വിമാനത്തിലെ സീറ്റുകൾ, മറ്റ് അസാധാരണമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒളിപ്പിച്ചുവെച്ചും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കള്ളക്കടത്തുകാർ ശ്രമിക്കുന്നു. ഇത്തരം പുതിയ പ്രവണതകളെ നേരിടാന്‍ ശക്തമായ പരിശോധനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.