കെഎസ്ആര്‍ടിസിക്ക് 100 കോടി: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന് ഉപാധി, യോഗം വിളിച്ച് എംഡി

By Web TeamFirst Published Sep 6, 2022, 2:15 PM IST
Highlights

 മൂന്നരയ്ക്ക് കെഎസ്ആർടിസി ആസ്ഥാനത്ത് ക്ലസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗം ചേരും. 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചു. നടപടിക്രമങ്ങൾ പാലിച്ച് വൈകിട്ടോടെ കോർപ്പറേഷന്‍റെ അക്കൗണ്ടിൽ പണം എത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇന്ന് രാത്രി തന്നെ ശമ്പള വിതരണം നടത്തുമെന്ന് മാനേജ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. സർക്കാർ നൽകിയ പണത്തിനൊപ്പം കെഎസ്ആർടിസിയുടെ കയ്യിലുള്ള തുക കൂടി ചേർത്താണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള വിതണം പൂർത്തിയാക്കുക. ഓണം ബോണസോ, ആഡ്വാൻസോ നൽകാൻ പണമില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. 

സിംഗിൾ ഡ്യൂട്ടി നടപ്പാക്കും എന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെന്ന് വ്യക്തമാക്കി ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ഉത്തരവിറക്കി. എന്നാൽ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാണോ എന്ന് പറയാതെയാണ് ഉത്തരവ്. അതോടൊപ്പം സിംഗിൾ ഡ്യൂട്ടി എങ്ങനെ നടപ്പാക്കണം എന്ന് ചർച്ച ചെയ്യാൻ തിരുവനന്തപുരം ജില്ലയിലെ ക്ലസ്റ്റർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒക്ടോബർ ഒന്ന് മുതൽ മൂന്ന് മാസം കൊണ്ട് ഘട്ടംഘട്ടമായി സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് ഇന്നലെ തൊഴിലാളി നേതാക്കളുമായി  മുഖ്യമന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. 

അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചു വീഴ്ത്തി, നിർത്താതെ പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ് നിർത്താതെ പോയ സംഭവത്തില്‍ ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ്‌ ചെയ്തത്. ഇടുക്കി ആർടിഒയുടേതാണ് നടപടി. കട്ടപ്പന സ്വദേശി ബിനോയിയുടെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്.

സംഭവത്തില്‍ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ അപകടത്തില്‍ പരിക്കേറ്റ കുട്ടികൾ ഇടുക്കി ആർടിഒ ആര്‍ രമണന്  നല്‍കിയ പരാതിയിലാണ് നടപടി. ഇടുക്കി മുരിക്കാശ്ശേരിയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് മുരിക്കാശേരിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന അമ്മയേയും രണ്ട് പെൺകുട്ടികളെയും കെഎസ്ആർടിസി ബസ് ഇടിച്ച് വീഴ്ത്തിയത്. എറണാകുളത്ത് നിന്നും കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്നു. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ വാഹനുമായി രക്ഷപെട്ടുകയായിരുന്നു.  

tags
click me!