
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോര്‍ട്ട് തേടി. ചീഫ് സെക്രട്ടറി വി വേണുവിനോടും ഡിജിപി അനിൽകാന്തിനോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 10, 11 തിയ്യതികളിലെ എസ്എഫ്ഐ പ്രതിഷേധങ്ങളിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നുമാണ് ആവശ്യം. പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിൻറെ കൃത്യ നിർവ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം ചുമത്തിയ കുറ്റങ്ങൾ. പിന്നീട് ഗവര്‍ണര്‍ തന്നെ നേരിട്ട് ആവശ്യപ്പെട്ടതോടെ കൂടുതൽ ശക്തമായ ഐപിസി 124 ചുമത്തി. രാഷ്ട്രപതി, ഗവർണര്‍ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. ഏഴ് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്.
പാളയത്ത് ഗവർണ്ണറുടെ കാറിലടിച്ച 7 പേർക്കെതിരെയാണ് കൻറോൺമെനറ് പൊലീസ് 124-ാം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരിൽ 12 പേർക്കെതിരെയാണ് ജാമ്യമില്ലാ കുറ്റം. രാജ്ഭവനിലെ സെക്യൂരിറ്റി ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയാണ് പുതിയ വകുപ്പ് ചേർത്തത്. ഇതിനിടെ പൊലീസ് ഗവർണ്ണറുടെ യാത്രാ വിവരം ചോർത്തി എസ്എഫ്ഐക്ക് നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam