തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം നടക്കില്ല. സർക്കാർ നല്‍കിയ വിശദീകരണം ഗവർണര്‍ തള്ളി. നിയമസഭ നേരത്തെ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്ന് അറിയിച്ച ഗവർണർ അനുമതി നിഷേധിച്ചു. ഗവർണ്ണർക്ക് എതിരെ കോൺഗ്രസ് രംഗത്തെത്തി.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കൂട്ടാനുള്ള മന്ത്രിസഭയുടെ ശുപാർശ നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് പ്രസ്താവിച്ചു. ബിജെപിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഏത് വിഷയം ചർച്ച ചെയ്യണമെന്നതും അടിയന്തര സ്വഭാവം ഉണ്ടോയെന്ന് തീരുമാനിക്കേണ്ടതും ഗവർണർ അല്ല മന്ത്രിസഭയാണെന്ന് കെ സി ജോസഫ് അഭിപ്രായപ്പെട്ടു.
നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിന് വേണ്ടിയാണ് ബുധനാഴ്ച ഒരു മണിക്കൂറാണ് നിയമസഭ പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനുമാണ് ആലോചനയുണ്ടായിരുന്നു. രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കര്‍ഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam