'ചാൻസലറായി തുടരില്ല'; പകരം ആരുമാകട്ടെ, നിയമസഭയ്ക്ക് തീരുമാനിക്കാം: ഗവർണർ

By Web TeamFirst Published Jan 4, 2022, 9:08 AM IST
Highlights

ഡിലീറ്റ് നൽകാൻ കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്ന് ചോദിച്ച ഗവർണർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തനിക്കാരോടും പ്രശ്നങ്ങളില്ലെന്നും വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും സമയവുമില്ലെന്നും വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യുമെന്ന് ഗവർണർ ചോദിച്ചു. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നു. അക്കാദമിക് വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്? ശക്തി തെളിയിക്കാനുള്ള ഇടമല്ല സർവകലാശാലകൾ. ഡിലീറ്റ് നൽകാൻ കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ  വിവാദങ്ങൾ ഉണ്ടാക്കുന്നത്? നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേർത്ത്  ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമനിർമ്മാണമോ ഓർഡിനൻസോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

click me!