
തിരുവനന്തപുരം: അതിഥി, സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ് ഇനങ്ങളിലാണ് 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. അതിഥികൾക്കായുള്ള ചെലവുകൾ (hospitality expenses) ഇരുപത് ഇരട്ടി വർധിപ്പിക്കുക, വിനോദ ചെലവുകൾ (entertainment expenses) 36 ഇരട്ടിയാക്കുക, ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടി ഉയർത്തുക, ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാന സർക്കാരിന് മുന്നിൽ വച്ചിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ് ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങൾ അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രുപയാണ്. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്‌ഭവനിൽനിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ് മൂന്നു കോടി രൂപയ്‌ക്കടുത്താണ്. ഇത് പരിഗണിച്ചാണ് ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഇത്രയും വലിയ വർധന ആവശ്യപ്പെട്ടുള്ള ഗവർണറുടെ നിലപാട് സർക്കാരിനെ വട്ടം ചുറ്റിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam