
തിരുവനന്തപുരം : ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനാ പ്രകാരം മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 164 ആം വകുപ്പിലെ 'pleasure of the governor'എന്ന ഭാഗത്തെ വാചകാർത്ഥത്തിൽ എടുക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിൽ മാത്രമേ ഒരു മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമുള്ളുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ഭരണഘടന പ്രകാരം മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമെ മന്ത്രിമാരെ പിൻവലിക്കാനോ സ്ഥാനത്ത് നിന്നും നീക്കാനോ കഴിയുകയുള്ളുവെന്നും സ്വന്തം തീരുമാനപ്രകാരം മന്ത്രിമാരെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്നും ലോക്സഭാ മുൻ സെക്രട്ടറി പിഡിടി ആചാരി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. ഇന്ത്യൻ ഭരണ ഘടനയനുസരിച്ച് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാരെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഭരണഘടനയിലെ 'pleasure of the governor' എന്നത് വാചകാർത്ഥത്തിൽ എടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി അഭിഭാഷകൻ എംആർ അഭിലാഷും പ്രതികരിച്ചു. ഭരണഘടനയുടെ 164 ആം വകുപ്പിലാണ് 'pleasure of the governor'എന്ന ഭാഗമുള്ളത്.
മുഖ്യമന്ത്രിയെ ഗവർണറാണ് നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാരെ ഗവർണർ നിയമിക്കുന്നത്. മന്ത്രിസഭ നിയമസഭയോടാണ് ഉത്തരവാദിത്തപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മാത്രമേ മന്ത്രിയെ മാറ്റാൻ കഴിയുകയുള്ളു. അതല്ലാതെ ഗവർണർക്ക് രാഷ്ട്രീയമായതോ വ്യക്തിപരമായതോ ആയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു മന്ത്രിയെ പിൻവലിക്കാവുന്നതല്ല. അത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കലാണെന്നും എംആർ അഭിലാഷ് വ്യക്തമാക്കി.
ഇന്ത്യൻ ഭരണ ഘടനാ പ്രകാരം ഒരുമന്ത്രിയെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കുണ്ടോയെന്നത് സംശയാസ്പദമാണെന്ന് അഡ്വ. എസ് ജയശങ്കറും പ്രതികരിച്ചു. മന്ത്രിമാരെ നിർദ്ദേശിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമേ ഗവർണർക്ക് മന്ത്രിയെ നീക്കാൻ കഴിയുകയുള്ളൂവെന്ന് ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam