
തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഗവര്‍ണര്‍ പിന്തുടരുന്ന രാഷ്ട്രീയ സംഘടനയുടെ പതാകയും ബിംബങ്ങളും രാജ്യത്തിന്റേതാണ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് തീരെ അനുചിതമായ പ്രവര്‍ത്തിയാണ്. കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘ് പരിവാറിന്റേതാണ്. അല്ലാതെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഒരു ബിംബമല്ല. ഗവര്‍ണറുടെ രാഷ്ട്രീയപാര്‍ട്ടിക്കാരായ പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സ്വന്തം ഓഫീസുകളിലും ഔദ്യോഗിക വസതിയിലും ഇന്ത്യന്‍ ദേശീയപതാകയല്ലാതെ കാവിക്കൊടിയല്ല ഉപയോഗിക്കുന്നത് എന്നത് കണ്ടു പഠിക്കാനുള്ള സാമാന്യ ബോധം ഭരണഘടനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇത്തരം അനുചിതമായ പ്രവര്‍ത്തികള്‍ കേരളത്തില്‍ നടപ്പാക്കുന്നത് അവസാനിപ്പിച്ച് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും ബഹുമാനിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേരളജനതയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവിൽ സംഘർഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്. കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞു. ഇത് സംഘർഷത്തിൽ കലാശിച്ചിരുന്നു. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബി ജെ പി സിറ്റി ജില്ലാ പ്രസിഡൻ്റ് പ്രകാശ് ബാബു മർദ്ദിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എസ് എഫ് ഐയുടെ ആക്രമണം പൊലീസിന് മുന്നിലാണ് നടന്നത്. പൊലീസിന് പ്രതികളെ അറിയാം. അതിനാൽ പൊലീസ് സ്വയം നടപടി എടുക്കട്ടെ. ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബി ജെ പിക്ക് അറിയാമെന്നാണ് ബി ജെ പി സിറ്റി ജില്ലാ പ്രസിഡൻ്റ് പ്രകാശ് ബാബുവിന്‍റെ വെല്ലുവിളി. അതേസമയം ഭാരതാംബ വിവാദം തെരുവിലേക്ക് നീങ്ങിയതോടെ മന്ത്രി ശിവൻകുട്ടിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.