
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നോട്ടീസ് നൽകിയേക്കും. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാർക്ക് കൂടിയാണ് നോട്ടീസ് നൽകുക. അതേസമയം രാജിവെക്കില്ലെന്ന നിലപാട് എടുത്ത് എംജി സർവകലാശാല വിസി രംഗത്ത് വന്നിട്ടുണ്ട്.
വൈസ് ചാൻസലർമാർ ആരും ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല. ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് നോട്ടീസ് ലഭിച്ച ഒൻപത് വിസിമാരുടേയും തീരുമാനം. സംസ്ഥാന സർക്കാർ കക്ഷിയല്ലാത്തതിനാൽ സ്വന്തം നിലയ്ക്കാവും വിസിമാർ കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും.
രാജിവെക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയം ഇന്ന് പതിനൊന്നരയ്ക്ക് അവസാനിക്കും. വി സി മാർ രാജി വെക്കേണ്ടേ എന്നാണ് സർക്കാർ നിർദേശം. രാജിയില്ലെങ്കിൽ ഒൻപത് പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും. പുതിയ വി സി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകുമെന്നാണ് കരുതുന്നത്.
രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. ഗവർണർക്കുള്ള മറുപടിയാകും ഇതെന്ന് കരുതുന്നു. രാജി വെക്കാൻ ഗവർണ്ണർ നിർദേശിച്ച 9 പേരിൽ ഉൾപ്പെട്ട കേരള വി സി യുടെ കാലാവധി ഇന്നു തീരുന്നതാണ്. ആരോഗ്യ സർവകലാശാല വി സി ക്ക് കേരളയുടെ ചുമതല നൽകിയേക്കും. യുജിസി മാനദണ്ഡം പാലിക്കാതെയുള്ള നടപടിയെന്ന് ആരോപിച്ചാണ് ഗവർണറുടെ ഇടപെടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam