
കോട്ടയം:ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ പി കെ ബിജു അടക്കം ഉള്ള 6 ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം വിവാദത്തിൽ. നിയമനത്തിന് ആധാരമായ ബില്ലിൽ ഇത് വരെ ഗവർണ്ണർ ഒപ്പിട്ടില്ലാത്തതിനാൽ 6 പേരെയും അസാധു ആക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പി കെ ബിജു.ഐ സാജു, ബിഎസ് ജമുന,ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാര്‍,ജി സഞ്ജീവ് എന്നീ സിന്ഡിക്കേറ്റ് അംഗങ്ങളുടെ നിയമനമാണ് തുലാസിലായത്..
2021 ഫെബ്രുവരി 20 നാണ് ഒന്നാം പിണറായി സർക്കാർ കാലത്തു ആദ്യം നിയമനത്തിന് ഓർഡിനൻസ് ഇറക്കിയത്.പിന്നാലെ ഫെബ്രുവരി 26 ന് നിയമിച്ചു. രണ്ടാം പിണറായി സർക്കാർ കാലത്തു വീണ്ടും ഓർഡിനേൻസ് പുതുക്കി ഇറക്കി.2021 ഫെബ്രുവരി 4 ന് തുടങ്ങിയ സഭ സമ്മേളനത്തിൽ ഓർഡിനേൻസിനു പകരം ബിൽ പാസ്സാക്കി.പക്ഷെ ബിൽ ഇത് വരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല..സർവ്വകലാശാല ട്രിബ്യൂനൽ ഭേദഗതി അടക്കം ഗവർണ്ണർ ഉടക്കിട്ട ബില്ലുകളിൽ ആണ് കെടിയു ഭേദഗതിയും ഉള്ളത്. നിയമനത്തിന് ആധാരമായ ബിൽ നിയമം ആകാത്തിനാൽ 6 അംഗങ്ങൾ എടുത്ത നയപരമായ തീരുമാനങ്ങൾ അസാധു ആക്കപ്പെടാം.ഒപ്പം ഇവർ ഇത് വരെ വാങ്ങിയ പ്രതിഫലം അടക്കം തിരിച്ചു നൽകേണ്ടിവരും.
അതെ സമയം ബിൽ ഗവർണ്ണർ തിരിച്ചു അയച്ചിട്ടില്ലല്ലോ എന്ന വാദം അംഗങ്ങൾ ഉന്നയിക്കുന്നുണ്ട് എങ്കിലും അതിനു നിയമ പരമായ നില നിൽപ് കുറവാണു.കെടിയു വിസിയെ നിയന്ത്രിക്കാൻ നിയോഗിച്ച വിവാദ സമിതിയുടെ തലവൻ കൂടി ആണ് പികെ ബിജു.സിസ തോമസിനെതിരെ തുറന്ന പോര് നടത്തുന്ന സിന്ഡിക്കേറ്റ് അംഗങ്ങൾ നിയമ കുരുക്കിൽ പെട്ടത് സർക്കാരിനും തിരിച്ചടി ആണ്. അംഗങ്ങളെ അസാധു ആക്കണം എന്ന് ആവശ്യ പെട്ട് ഗവർണ്ണർക്കും കോടതിക്കും പരാതി നൽകിയാൽ തുടർ നടപടിയും നിർണ്ണായകമാകും