രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ല, വിശദീകരണവുമായി ഗവർണർ

By Web TeamFirst Published Nov 19, 2022, 1:49 PM IST
Highlights

''മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല നൽകിയ നിവേദനം കണ്ടിട്ടില്ല''

ദില്ലി : രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല നൽകിയ നിവേദനം കണ്ടിട്ടില്ല. നാട്ടിൽ ചെന്ന ശേഷം പരിശോധിക്കാമെന്നും ഗവർണ്ണർ.

ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ദേശീയതലത്തിൽ അടക്കം വിഷയം ശക്തമായി ഉയർത്തും.  കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഗവർണർ പറഞ്ഞു. ഇത് സർക്കാരിന്‍റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. 

അതേസമയം കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഹ‍ർജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി.  തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വിസിയായി  ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ വെളിപ്പെടിത്തൽ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് കോടതിയെ സമീപിച്ചത്.   ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. കേസ് നിലനിൽക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയിൽ ഇപ്പോൾ വാദം നടക്കുന്നത്. സർക്കാരിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാകും. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും രാജ്ഭവൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.  

click me!