'സ്ത്രീധനം വാങ്ങില്ല', സര്‍വകലാശാല പ്രവേശനത്തിന് സത്യവാങ്മൂലം, സ്കൂളുകളിലും പ്രചാരണം വേണമെന്ന് ഗവര്‍ണര്‍

By Web TeamFirst Published Aug 12, 2021, 3:11 PM IST
Highlights

വധുവിനെ മോഡലാക്കിയുള്ള  പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. 

തിരുവനന്തപുരം: സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാൻസലർമാർ തന്നെ ഇങ്ങനെയാരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വധുവിനെ മോഡലാക്കിയുള്ള  പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. 

വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന്  എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം  സർവകലാശാല വൈസ് ചാൻസലർ ചടങ്ങിൽവെച്ച് ഔദ്യോഗികമായി ഗവർണർക്ക് കൈമാറി. സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മറ്റു കാമ്പസുകളും ഇത് മാതൃകയാക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!