
തിരുവനന്തപുരം: സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി തന്നെയെന്ന് ഉറപ്പിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രവര്‍ത്തനം നിലച്ചതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവര്‍ലൈൻ പരാമര്‍ശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നമാണ്. അതിനായി കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബിരുദ പ്രോഗ്രാമുകൾ അടക്കം പാഠ്യപദ്ധതിയാകെ കാലോചിതമായി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും, പൊതു വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തിലും മാറ്റം വരികയാണ്. ഇംഗ്ലീഷ് പഠനവും അധ്യാപനവും പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വിദ്യാഭ്യാസത്തിനും ഭിന്ന ശേഷി സൗഹൃദ പഠനാന്തരീക്ഷത്തിനും പ്രാധാന്യം നൽകാനും നയപ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നു. വിദേശ സര്‍വ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസമേഖലയിൽ ആവശ്യമെങ്കിൽ വിദേശ നിക്ഷേപത്തെയും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന ഇടത് വികസന നയരേഖയുടെ ചുവടുപിടിച്ചാണ് പരാമര്‍ശങ്ങളേറെയും.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കേരളം കൈവരിച്ച വളര്‍ച്ചാ നിരക്ക് മാതൃകാപരമെന്ന് വ്യക്തമാക്കുന്നതിന് ഒപ്പം വ്യവസായ മേഖലയിലും തൊഴിൽ മേഖലയിലും പൊതുജനാരോഗ്യം അടക്കം അടിസ്ഥാന സൗകര്യമേഖലയിലും എല്ലാം ഉണ്ടാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. പൊലീസ് ഗുണ്ടാ ബന്ധം വലിയ ചർച്ചയാകുമ്പോൾ സംസ്ഥാനത്തെ സേന ഇന്ത്യയിലെ ഏറ്റവും മികച്ച സേനയാണന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ എടുത്ത് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam