
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഇടപെടുന്നു. വിവാദത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് ഗവർണർ വിശദീകരണം നടത്തി. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഗവർണർക്ക് ലഭിച്ച പരാതി.
സിന്റിക്കേറ്റിനെ മറികടന്ന് കോളേജിന് അനുമതി; കണ്ണൂർ സർവകലാശാല വിസിക്കെതിരെ പരാതി
യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന പട്ടികയിൽ ഒന്നാം റാങ്കാണ് പ്രിയ വർഗീസിന് ലഭിച്ചത്. ഇതിനെതിരായ പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി നീട്ടുന്നതിനു തൊട്ടു മുൻപ് മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.
പ്രിയ വർഗീസിന് നിയമനം; മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിച്ചു
എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു ജി സി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു.
കണ്ണൂർ സർവകലാശാല തഴഞ്ഞ ഡോ ജോസഫ് സ്കറിയ കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാമത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam