
തിരുവനന്തപുരം: ഗവർണറുടെ സുരക്ഷയ്ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരെ ഇവരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്.
കെഎപി രണ്ടാം ബറ്റാലിയനിലെ എസ്ഐ വിഎസ് അരുൺകുമാർ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എ ഗോപകുമാർ, കെഎപി നാലാം ബറ്റാലിയനിലെ എം എസ് ഹിമേഷ്, എസ്എപി ബറ്റാലിയനിലെ എസ് സുഭാഷ്, ബോംബ് സ്ക്വാഡിലെ ജെബി അനീഷ്, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സിപിഒ എസ് രാജേഷ് കുമാർ എന്നിവരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. ഇതിന് പുറമെ രാജ്ഭവനിലെ ഡ്രൈവർ ചുമതലയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഡ്രൈവർ എ അനസിനെ പിൻവലിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് ആസ്ഥാനത്തെ സിആർ രാജേഷിനെ രാജ്‌ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കിയിട്ടുണ്ട്.
സ്ഥലംമാറ്റം സർക്കാർ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയെന്നാണ് വിവരം. രാജ്‌ഭവൻ്റെ ആവശ്യപ്രകാരം ഡിജിപിയാണ് ഇവരെ ഗവർണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ആറ് പേരെയും നിയോഗിച്ചത്. ഇന്ന് രാവിലെ പുറപ്പെടുവിച്ച ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിച്ചതോടെ ഉദ്യോഗസ്ഥർ നിലവിലെ ചുമതലയിൽ തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam