
കൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരുന്നത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹർജിക്കാരോട് ചോദിച്ചത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളിൽ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിയമപ്രകാരം നോട്ടീസ് നൽകി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ നൽകിയ ഉത്തരവ്.
പുറത്താക്കാതിരിക്കാൻ ഗവർണ്ണർ നൽകിയ നോട്ടീസിന് വിസി മാർ വിശദീകരണം നൽകേണ്ട സമയ പരിധി ഇന്നു അവസാനിക്കും. എട്ട് വിസിമാരിൽ മുൻ കേരള വിസി വിപി മഹാദേവൻ പിള്ള മാത്രമാണ് ഗവർണ്ണർക്ക് മറുപടി നൽകിയത്.വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് മറുപടി. ഇക്കഴിഞ്ഞ 24 ന് മഹാ ദേവൻ പിള്ള വിരമിച്ചിരുന്നു.
മറ്റ് വി സി മാർ ഇന്നു മറുപടി നൽകുമോ എന്നാണ് അറിയേണ്ടത്. കിട്ടിയ മറുപടികൾ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവർണ്ണാറുടെ തുടർ നടപടി ഉണ്ടാകുക. നേരിട്ട് ഹാജരാകണമെങ്കിൽ ഏഴിനുള്ളിൽ അറിയിക്കണം എന്ന് രാജ്ഭവൻ വി സി മാരോട് പറഞ്ഞിരുന്നു. കെടിയു കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എട്ട് വി സി മാർക്കും യോഗ്യതയില്ലെന്നാണ് ഗവർണ്ണറുടെ നിലപാട്. ഡിജിറ്റൽ, ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല വി സി മാർക്ക് മറുപടി നൽകാൻ നാളെ വരെ സമയമുണ്ട്. വി സി മാർക്ക് പിന്തുണ നൽകുന്ന സർക്കാർ, ഗവർണർക്ക് വിസിമാരെ പുറത്താക്കാൻ അധികാരമില്ലെന്ന നിലപാടിൽ ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam