
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തോടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വ്യാഴാഴ്ച അഭിമുഖം നടക്കും.
മന്ത്രി ഇ പി ജയരാജന്‍റെ ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പൊതു മേഖലസ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള വിദഗ്ധര്‍ ഉള്‍പ്ടുന്ന അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. ഇവരുടെ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്.
തുടക്കത്തില്‍ കൊല്‍ക്കത്ത ഐഐഎമ്മിലെ അധ്യാപകന്‍ ഡോ. സുശീല്‍ ഖന്ന ചെയര്‍മാനായ സമിതിയുടെ തലപ്പത്ത് ഇപ്പോഴുള്ളത് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ കെ ദിനേശനാണ്. എന്നാല്‍ ഇക്കഴിഞ്ഞ മുപ്പതിനിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ വിദഗ്ധ സമിതിയെ ഒഴിവാക്കിയിരിക്കുകയാണ്. മറ്റ് തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അതായത് സിഇഒ, എം ഡി തുടങ്ങി ഉയര്‍ന്ന തസ്തികളിലെ നിയമനങ്ങള്‍ക്കേ വിദഗ്ധ സമിതിയുടെ ആവശ്യമുള്ളൂ. ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ അതാത് സ്ഥാപനങ്ങളിലെ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേ സമയം ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു കെ ടി അദീബ് രാജി വച്ച ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഇതുവരെ നിയമനം നടന്നിരുന്നില്ല. മതിയായ യോഗ്യതകളില്ലാതിരുന്ന അദീബിനെ അഭിമുഖത്തില്‍ പോലും പങ്കെടുപ്പിക്കാതെയാണ് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചത്. 22 അപേക്ഷകരുടെ പട്ടികയില്‍ നിന്ന് ഒന്‍പത് പേരെയാണ് ഇക്കുറി അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam