നിലവിൽ ആൻ്റിജൻ പരിശോധനയ്ക്ക് പല സ്വകാര്യ ആശുപത്രികളും ലാബുകളും വ്യത്യസ്ത നിരക്കാണ് ഏർപ്പെടുത്തിയത്.
തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള ദ്രുതപരിശോധനയുടെ (ആൻ്റിജൻ ടെസ്റ്റ്) നിരക്ക് ഏകീകരിച്ച് സംസ്ഥാന സർക്കാർ. സ്വകാര്യ ലാബുകളിലെ ആൻ്റിജൻ പരിശോധനയ്ക്ക് 625 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ആൻ്റിജൻ പരിശോധനയ്ക്ക് പല സ്വകാര്യ ആശുപത്രികളും ലാബുകളും വ്യത്യസ്ത നിരക്കാണ് ഏർപ്പെടുത്തിയത്.
നിലവിൽ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുൻപായും ആൻ്റിജൻ ടെസ്റ്റുകൾ നടത്തുന്നുണ്ട്. രണ്ട് മണിക്കൂറിനകം ഫലം അറിയാം എന്നതാണ് ആൻ്റിജൻ പരിശോധനയുടെ പ്രധാനമേന്മ.
അതേസമയം ആൻ്റിജൻ പരിശോധനയിൽ പൊസീറ്റീവായാലും റിയൽ ടൈം പിസിആർ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കൊവിഡ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആർടി- പിസിആർ ടെസ്റ്റ് പൊസിറ്റീവായാൽ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ. നേരത്തെ കൊവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്യാനും രണ്ട് പിസിആർ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ 14 ദിവസം കഴിഞ്ഞ് ഒരു ആൻ്റിജൻ ടെസ്റ്റ് മാത്രം നടത്തിയാണ് രോഗമുക്തി ഉറപ്പിക്കുന്നത്.