
ആലപ്പുഴ: ഹൈക്കോടതി വിധി മറികടക്കാൻ എസ്എൻഡിപിക്ക് അനുകൂലമായ നിയമനിര്‍മ്മാണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ അപേക്ഷയിലാണ് കമ്പനി നിയമത്തിൽ ഇളവ് നൽകാനുള്ള തിരക്കിട്ട നീക്കം. അതേസമയം, എസ്എൻഡിപി യോഗം റിസീവര്‍ ഭരണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിമതവിഭാഗം.
എസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ഹൈക്കോടതി റദ്ദാക്കിയത് വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. കമ്പനി നിയമത്തിൽ കേന്ദ്ര സര്‍ക്കാർ നൽകിയ ഇളവ് ഉപയോഗിച്ചായിരുന്നു 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതി തുടര്‍ന്ന് വന്നത്. ഇത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചതോടെ സംഘടനാ തെരഞ്ഞെടുപ്പ് പോലും നീണ്ടുപോവുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്, നോൺ ട്രേഡിംഗ് കമ്പനികൾക്ക് വേണ്ടി പ്രത്യേക നിയമനിര്‍മ്മാണം നടത്താമെന്ന് കോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ പഴുത് ഉപയോഗിച്ച് വിധി മറികടക്കാൻ വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാരിൽ സമ്മര്‍ദ്ദം തുടങ്ങി. ഇതിന് പിന്നാലെയാണ് കരട് നിയമം വേഗത്തിൽ തയ്യാറാക്കാൻ അഡീഷണഷൽ ചീഫ് സെക്രട്ടറി രജിസ്ട്രേഷൻ വകുപ്പിന് നിര്‍ദേശം നൽകിയത്.
അതേസമയം, സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് എസ്എൻഡിപി വിമത വിഭാഗം ചൂണ്ടിക്കാട്ടുന്നു. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാന സര്‍ക്കാരിൽ നിന്ന് ഇളവ് വാങ്ങി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് പ്രതീക്ഷയിലാണ് ഒദ്യോഗിക വിഭാഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam