പുല്‍ച്ചാടിക്ക് പേര് 'മാപ്ല', തദ്ദേശീയ ജനവിഭാഗങ്ങളെ ആദരിക്കാനുള്ള ബ്രിട്ടീഷ് മനസെന്ന് ഗവേഷകന്‍

By Web TeamFirst Published Aug 25, 2021, 10:58 AM IST
Highlights

ഏകദേശം 76 വർഷങ്ങൾക്ക് ശേഷം ആദ്യം മാപ്ല പുല്‍ച്ചാടിയെ കണ്ടെത്തിയ ആനമല ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തെ പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ നിന്നാണ് തനിക്ക് ഈ വിഭാഗം പുല്‍ച്ചാടിയെ ലഭിച്ചതെന്നും ഡോ.ധനീഷ് പറയുന്നു. 

സ്വാതന്ത്രത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ വേളയിലും ബ്രീട്ടീഷുകാര്‍ക്കെതിരെ നടത്തിയ ഏതൊക്കെ പോരാട്ടങ്ങള്‍ സ്വാതന്ത്രത്തിന്‍റെ ഭാഗമാക്കാമെന്ന തര്‍ക്കം നടക്കുകയാണ്. വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജി നടത്തിയ പോരാട്ടങ്ങള്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ നിന്ന് നീക്കണമെന്ന ബിജെപിയുള്‍ടെയുള്ള വലതുപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ വാരിയന്‍ കുന്നത്തിന്‍റെ പോരാട്ടങ്ങള്‍ സ്വാതന്ത്ര സമരത്തിന്‍റെ ഭാഗമാണെന്ന കോണ്‍ഗ്രസ് - സിപിഎം വാദവും ശക്തമാണ്. എന്നാല്‍, സ്വതന്ത്രത്തിനും മുമ്പ്, തങ്ങളുടെ കോളനിയിലെ പ്രാദേശീക മതവിഭാഗങ്ങളെ പോലും ബ്രീട്ടീഷുകാര്‍ അംഗീകരിച്ചിരുന്നുവെന്ന് ശാസ്ത്രരേഖകളുടെ പിന്‍ബലത്തില്‍ വാദിക്കുകയാണ് ഡോ.ധനീഷ് ഭാസ്കര്‍, അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് 1940 ല്‍ ഒരു ബ്രീട്ടീഷ് ഗവേഷകന്‍, അദ്ദേഹം കണ്ടെത്തിയ പുല്‍ച്ചാടിക്ക് തദ്ദേശീയ ജനതയുടെ പേര് നല്‍കി ആദരം രേഖപ്പെടുത്തുകയായിരുന്നെന്ന് ഡോ. ധനീഷ് ഭാസ്കര്‍ തന്‍റെ സാമൂഹ്യമാധ്യമ കുറിപ്പില്‍ പറയുന്നു. ആ കഥ ഇങ്ങനെ: 

1936 - 1939 കാലഘട്ടത്തിൽ പശ്ചിമഘട്ടത്തിൽ  ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും കൊളംബോ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും ചേർന്ന് നടത്തിയ പര്യവേഷണത്തിൽ കേരളത്തിലെ നിലമ്പൂർ ഭാഗത്തു നിന്നും തമിഴ്‌നാട്ടിലെ ആനമല-ടോപ്സ്ലിപ്പിൽ നിന്നുമായി കണ്ടെത്തിയ രണ്ട് പുൽച്ചാടികൾ ഉൾപ്പെടുന്ന ജനുസ്സിന് ജി എം ഹെൻട്രി  [George Morrison Reid Henry (Sri Lanka, 1891  – England, 1983)] എന്ന ഗവേഷകൻ പേര് നൽകിയത് "MOPLA"എന്നാണ് !. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ നാട്ടിലെ 'മാപ്ലിള'മാർക്കുള്ള ആദരം ആയിരുന്നുവെന്ന് ഡോ.ധനീഷ് ഭാസ്കര്‍ ചൂണ്ടിക്കാട്ടുന്നു. 

 

 

2016 ല്‍ ഗവേഷണത്തിന്‍റെ ഭാഗമായി ലണ്ടനിലെ ബ്രിട്ടീഷ് നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഇന്ത്യയില്‍ നിന്ന് അടക്കം കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്ന 100 വര്‍ഷത്തോളം പഴക്കമുള്ള  ജീവികളുടെ 'ടൈപ്പ് സ്പെസിമെന്‍സ്' കാണാന്‍ കഴിഞ്ഞു. നൂറ് കണക്കിന് സ്പെസിമെനില്‍ നിന്നും രണ്ട് പുല്‍ച്ചാടികള്‍ തന്‍റെ ശ്രദ്ധയാകര്‍ഷിച്ചെന്നും ധനീഷ് പറയുന്നു. Mopla guttata & Mopla rubra (Henry, 1940) എന്ന ശാസ്ത്ര നാമത്തിൽ കടും ചുവപ്പ് നിറത്തിൽ ശരീരം മുഴുവൻ സ്വർണ പുള്ളികൾ ഉള്ള രണ്ട്  പുൽച്ചാടികളായിരുന്നു അവ. 1938 ൽ നെടുംകയം-നിലമ്പൂർ ഭാഗത്ത് നിന്നും കണ്ടെത്തിയ Mopla rubra യും , 1939 ൽ തമിഴ്‌നാട്ടിലെ ആനമല-ടോപ്സ്ലിപ്പിൽ ഭാഗത്ത് നിന്നും കണ്ടെത്തിയ Mopla guttata യുമായിരുന്നത്. രണ്ടും പെൺ പുൽച്ചാടികൾ ആയിരുന്നു. 

ഈ പുല്‍ച്ചാടികള്‍ക്ക് പേരു നല്‍കിയ ഹെൻട്രിയും പുല്‍ച്ചാടി ഗവേഷകനായ സര്‍ ബോറിസ് ഉവാറോവും തമ്മില്‍ മോപ്പിള പുല്‍ച്ചാടിയെ കുറിച്ച് നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളും അവിടെ ലഭ്യമായിരുന്നു. 'Mopla ഇന്ത്യ ഉൾപ്പെടുന്ന Old-World മേഖലയിൽ കാണുന്ന പുൽച്ചാടികളോട് സാമ്യമുള്ളതല്ലെന്നും, രൂപത്തിലും, നിറത്തിലും, ശരീരത്തിലെ പുള്ളികളിലും അവ Neotropical മേഖലയിൽ ഉള്ള പുൽച്ചാടികളോട് സാമ്യമുള്ളതാണെന്നും ആയിരുന്നു അവരുടെ സംശയം. പക്ഷേ, കയ്യിലുള്ള പെൺ  പുൽച്ചാടികളുടെ specimen ഉപയോഗിച്ച് ഈ സംശയം നീക്കാൻ കഴിയില്ലെന്നും, ഒരു ആൺ Mopla യെ  കിട്ടിയാൽ കൂടുതൽ പഠനം തുടരാമെന്നതും ആയിരുന്നു അവരുടെ ചർച്ചയുടെ അവസാനമെന്നും ഡോ.ധനീഷ് വിശദീകരിക്കുന്നു. 

പിന്നീട് നാട്ടിലെത്തി പിഎച്ചഡി ഗവേഷണത്തിന്‍റെ ഭാഗമായി പറമ്പിക്കുളം ഇരവികുളം കാടുകളിലേക്ക് കയറിയതിന് ശേഷമാണ് താന്‍ നാട്ടില്‍ വച്ച് ആദ്യമായി ഒരു ആണ്‍ മാപ്ല പുല്‍ച്ചാടിയെ കാണുന്നതെന്നും ഡോ.ധനീഷ് പറയുന്നു. ഏകദേശം 76 വർഷങ്ങൾക്ക് ശേഷം ആദ്യം മാപ്ല പുല്‍ച്ചാടിയെ കണ്ടെത്തിയ ആനമല ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തെ പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ നിന്നാണ് തനിക്ക് ഈ വിഭാഗം പുല്‍ച്ചാടിയെ ലഭിച്ചതെന്നും ഡോ.ധനീഷ് പറയുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം നടത്തിയ നിരന്ത അന്വേഷണങ്ങളും മുതിര്‍ന്ന ഗവേഷരോടൊത്തുള്ള ചര്‍ച്ചകളുടെയും ഫലമായി 2020 ൽ Mopla യെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറയുന്നു. 

 

 

അത് പോലെ തന്നെ ഗവേഷകര്‍ പുതുതായി കണ്ടെത്തുന്ന സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും പേര് നല്‍കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അവയെ കണ്ടുവരുന്ന സ്ഥലം, കണ്ടു പിടിച്ച ആളുകൾ, അതുമല്ലെങ്കിൽ ആ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നവരോടുള്ള ആദരസൂചകം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാമാക്കിയാണ് ഇത്തരത്തില്‍ പേര് നല്‍കുന്നതെന്നും ഡോ.ധനീഷ് തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 1940 ല്‍ കണ്ടെത്തിയ പുല്‍ച്ചാടിക്ക് "Mopla - മാപ്ല" എന്ന് ബ്രീട്ടീഷുകാരനായ ഹെന്‍റി പേര് നല്‍കിയത്, അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍  "Moplas, a Moslem tribe inhabiting the Malabar region of south India" എന്നാണെന്നും അവര്‍ ആദരിക്കപ്പെടേണ്ടവര്‍ ആണെന്നുമാണ് ഈ പേരിടീല്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും ഡോ.ധനീഷ് ഭാസ്കര്‍ തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഐയുസിഎന്‍ (International Union for Conservation of Nature) ഗ്രാസ്ഹോപ്പര്‍ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്‍റെ വംശനാശം നേരിടുന്ന ജീവികളെ കുറിച്ചുള്ള പഠനത്തില്‍ മാപ്ല പുല്‍ച്ചാടിയെ ഉള്‍പ്പെടുത്തുന്നതിനുള്ള പഠനങ്ങള്‍ നടക്കുകയാണെന്നും ഐയുസിഎന്‍ എസ് എസ് സിയുടെ  ഗ്രാസ്ഹോപ്പര്‍ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്‍റെ ഏഷ്യയിലെ റീജ്യണല്‍ വൈസ് ചെയര്‍ കൂടിയായ ഡോ.ധനീഷ് ഭാസ്കര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

 

ഡോ.ധനീഷ് ഭാസ്കറിന്‍റെ ഫേസ്ബുക്ക് കുറപ്പ് : 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!