റോഡിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസ് ,ഡിവൈഎഫ്ഐ പ്രവർത്തകർ. ഗേറ്റ് തള്ളിമാറ്റി വാഹനങ്ങൾ കടത്തിവിട്ടു. റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കരുതെന്ന് ആവശ്യം.
തിരുവനന്തപുരം: കഴക്കൂട്ടം - കോവളം ബൈപാസിൽ ടോൾ പിരിവിനെതിരെ ഇന്നും പ്രതിഷേധം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും, ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ഇന്നലെ രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനായിരുന്നു എൻഎച്ച്എഐയുടെ ഉത്തരവെങ്കിലും പിരിവ് തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധക്കാരെത്തിയതിനാൽ നിർത്തിവക്കേണ്ടി വരികയായിരുന്നു. ഇന്നും സമാന സാഹചര്യമാണ്. പ്രതിഷേധക്കാർ ഗേറ്റ് തള്ളിമാറ്റി വാഹനങ്ങളെ കടത്തി വിട്ടു.
20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമാക്കണമെന്നാണാവശ്യം ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. പൂന്തുറയിൽ നിന്ന് മീൻ പിടിക്കാൻ വിഴിഞ്ഞത്തേക്ക് പോകുന്ന മൽസ്യത്തൊഴിലാളികളെയും ടോൾ ബാധിക്കുമെന്നാണ് പരാതി. 285 രൂപ കൊടുത്താൽ പ്രദേശ വാസികൾക്ക് ഒരു മാസം യാത്ര ചെയ്യാമെന്നാണ് നിലവിലുള്ള ഉത്തരവ്. ഫാസ്റ്റ് ടാഗുള്ള കാറുകൾക്ക് ഒരു ഭാഗത്തേക്ക് 70 രൂപ, ഇല്ലെങ്കിൽ 140 രൂപ ടോൾ കൊടുക്കണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona