
കോഴിക്കോട് : ഗ്രോവാസുവിനെ കോടതിയിലെത്തിച്ചപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെയുള്‍പ്പെടെ പ്രതികരിക്കാന്‍ അവസരമൊരുക്കിയതാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടു.
കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്ച്ചറിയിലെത്തിച്ചപ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ജാമ്യം വേണ്ടെന്ന നിലപാട് എടുത്തതോടെ 14 ദിവസം റിമാന്‍റിലായിരുന്ന വാസുവിനെ വെള്ളിയാഴ്ചയാണ് വീണ്ടും കുന്ദമംഗലം കോടതിയില്‍ എത്തിച്ചത്. പിഴയടച്ച് കേസ് അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി വാസുവിന്‍റെ റിമാന്‍റ് നീട്ടി. ഇതിനു പിന്നാലെയാണ് സഹപ്രവര്‍ത്തകരുടെ കൈ പിടിച്ച് കോടതി മുറ്റത്തേക്ക് വന്ന വാസു മാധ്യമങ്ങളോട് തന്‍റെ നിലപാട് വിശദീകരിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൊലീസ് അപകടം മണത്തു. തുടര്‍ന്ന് വാസുവിനെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും പറയാനുള്ളതത്രയും പറഞ്ഞാണ് വാസു പൊലീസ് ജീപ്പിനടുത്തേക്ക് പോയത്. സംഭവം ഉന്നതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് വഴിയൊരുങ്ങിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരമൊരുക്കിയത് ഡ്യട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരായ സുഹൃത്തുക്കളുമായി ഇടപഴകാന്‍ ഗ്രോവാസുവിന് അവസരം നല്‍കിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് കുന്ദമംഗലം എസ് എച്ച് ഓ,എസ് ഐ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ രണ്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർമാർ എന്നിവര്‍ക്ക് ഡിസിപി നോട്ടീസ് നല്‍കി. വിശദീകരണം ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കും. വാസുവിനെ കോടതിയിലെത്തിക്കാനുള്ള ചുമതല കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനും കോടതിയിലെ സുരക്ഷാ ചുമതല കുന്ദമംഗലം പോലീസിനുമായിരുന്നു നല്‍കിയിരുന്നത്.
'ജാമ്യം വേണ്ട, തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്'; ഗ്രോ വാസു ജയിലിൽ തുടരും
അന്ന് ഗ്രോ വാസു മാധ്യമങ്ങളോട് പറഞ്ഞത്....
''ഭരണകൂടത്തിൻ്റെ ഇരട്ടനീതിക്കെതിരെയാണ് തൻ്റെ പോരാട്ടം. കോടതിയോട് എതിർപ്പില്ല. ഭരണകൂടവും പൊലീസും ഇരട്ടനീതി കാണിക്കുന്നു. കോടതിക്ക് നിയമം അനുസരിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തൻ്റെ രീതി. തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറാണ്. പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാലത് തെറ്റാണ്. പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റ്. ഇക്കാര്യം ജനം മനസിലാക്കുന്നില്ല. മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കണം എന്നുമില്ല.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam