
തിരുവനന്തപുരം: കെഎസ്‍യു (KSU) പുനസംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ കോൺഗ്രസിൽ (Congress) ഗ്രൂപ്പ് നീക്കങ്ങൾ സജീവം. സംഘടന തെരഞ്ഞെടുപ്പിന് പകരം നാമനിർദേശം നടപ്പിലാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന പ്രസിഡന്റായി കെ എം അഭിജിത്ത് തുടർന്നേക്കും. രണ്ട് കൊല്ലം കാലാവധിയുണ്ടായിരുന്ന സംസ്ഥാന കെഎസ‍്‍യു കമ്മിറ്റിയാണ് നാലരക്കൊല്ലത്തിന് ശേഷം പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
കെപിസിസി പുനസംഘടനയിലും ഡിസിസി അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പിലും അസംതൃപ്തരായ എ, ഐ ഗ്രൂപ്പുകൾ വിദ്യാർത്ഥി സംഘടനയിൽ പിടിമുറുക്കുകയാണ്. നിലവിലെ സംസ്ഥാന കമ്മിറ്റിയും പതിനൊന്ന് ജില്ലാ കമ്മിറ്റികളും എ ഗ്രൂപ്പിനൊപ്പമാണ്. രമേശ് ചെന്നിത്തലക്കൊപ്പം ജില്ലാ കമ്മിറ്റികൾ ഒന്നുമില്ല.
വരാനിരിക്കുന്ന പുനഃസംഘടനയിയിൽ കെസി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടാവുമെന്ന് ഉറപ്പ്. സംഘടന തെരഞ്ഞെടുപ്പ് ഇല്ലാത്ത സാഹചര്യത്തിൽ വീതം വെപ്പ് ചർച്ചകൾ തുടങ്ങി. ജില്ലാ കമ്മിറ്റികളിൽ ആറെണ്ണം വേണമെന്നാണ് കെസി വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നിലവിൽ കെഎസ്‍യുവിൽ വ്യക്തമായ ആധിപത്യമുള്ള എ ഗ്രൂപ്പ് ഇതിന് വഴങ്ങിയിട്ടില്ല.
വീതം വെപ്പ് ചർച്ചകളിൽ പരിഗണിക്കാത്തതിൽ പൂർണമായും അസംതൃപ്തനാണ് രമേശ് ചെന്നിത്തല. ചർച്ചകളിൽ സമവായം ഉണ്ടായില്ലെങ്കിൽ കെപിസിസി ഇടപെടലുണ്ടാവും. സംഘടന തെരഞ്ഞെടുപ്പ് വന്നാൽ സ്ഥിതിഗതികൾ മാറുമെന്നുറപ്പുള്ള എ ഗ്രൂപ്പ്, തെരഞ്ഞെടുപ്പിനെ പൂർണമായും തള്ളുകയാണ്.
ഇരുപത്തിയേഴ് വയസിൽ താഴെ മാത്രം പ്രായമുള്ളതും കഴിഞ്ഞ കാലങ്ങളിലെ സംഘടനമികവുമാണ് കെ എം അഭിജിത്തിന് വീണ്ടും തുണയാവുന്നത്. നിലവിലെ കമ്മിറ്റി പൂർണമായും മാറണമെന്ന നിർദേശം വന്നാൽ എ ഗ്രൂപ്പിൽ നിന്നുള്ള നിതിൻ പുതിയിടം, അലേഷി സേവ്യർ, അമൽ ജോയ് എന്നിവരിലൊരാൾ സംസ്ഥാന പ്രസിഡന്റാകും. വിവാഹം കഴിച്ചവർ മാറി നിൽക്കണമെന്ന നിർദേശവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ എൻഎസ്‍യു ഭരഘടന പ്രകാരം ഭാരവാഹിത്വത്തിന് വിവാഹം തടസമല്ല. അന്തിമ തീരുമാനത്തിൽ കെ സുധാകരൻ അടക്കമുള്ള നേതാക്കലുടെ നിലപാടും നിർണായകമാകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam