
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മഹാബലിയോട് ഉപമിച്ച് ജിഎസ് പ്രദീപ്. അറിവും അന്നവും പാതയും പാലവും വീടും വിദ്യാഭ്യാസവും സമഗ്രമായി സമ്മാനിച്ച ഭരണാധികാരിയായിരുന്നു സഖാവ് പിണറായി വിജയനെന്നും മലയാളി എന്ന അഭിമാനത്തോടെ ശിരസ്സ് ഉയർത്തി പറയാൻ പാകത്തിൽ പത്തുവർഷങ്ങൾ സമ്മാനിച്ച സഖാവിന് നന്ദിപൂർവ്വം അഭിവാദ്യങ്ങൾ എന്നും ജി എസ് പ്രദീപ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂർണ രൂപം
ലോകമെമ്പാടുമുള്ള മലയാളികൾ ആദരവോടെ അനുസ്മരിക്കുന്ന ഒരു ഭരണാധികാരി ഉണ്ട് വിശ്വാസങ്ങളുടെ ചരിത്രത്തിൽ. അത് മഹാബലിയാണ്. ജനക്ഷേമത്തിന്‍റെ അവസാന വാക്കായിരുന്ന മാവേലിയും പരാജയത്തിലേക്ക് വീണു പോയിട്ടുണ്ട്. പക്ഷേ, വാമനന്‍റെ ജയന്തി ആയല്ല മറിച്ച് വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മനുഷ്യമനസ്സുകളിലേക്ക് മടങ്ങിയെത്തുന്ന മഹാബലിയെയാണ് മലയാളി സ്വന്തം ഹൃദയങ്ങളിലെ ദേശീയ ഉത്സവത്തിന്‍റെ കൊടിയടയാളമാക്കി മാറ്റിയത്. അറിവും അന്നവും പാതയും പാലവും വീടും വിദ്യാഭ്യാസവും സമഗ്രമായി സമ്മാനിച്ച ഭരണാധികാരിയായിരുന്നു സഖാവ് പിണറായി വിജയൻ. വിവിധങ്ങളായ കാരണങ്ങളാൽ ജനവിധിയിൽ പരാജയപ്പെട്ട് പുറത്താകുമ്പോഴും അടുത്തറിഞ്ഞ ഒരാൾ എന്ന നിലയിൽ കേരളം കണ്ട ഏറ്റവും സുതാര്യനായ നിർഭയനായ ഭരണാധികാരി ആര് എന്ന ചോദ്യത്തിന് എന്‍റെ ഉത്തരം സഖാവ് പിണറായി എന്ന് തന്നെ. മലയാളി എന്ന അഭിമാനത്തോടെ ശിരസ്സ് ഉയർത്തി പറയാൻ പാകത്തിൽ പത്തുവർഷങ്ങൾ സമ്മാനിച്ച സഖാവിന് നന്ദിപൂർവ്വം അഭിവാദ്യങ്ങൾ രേഖപ്പെടുത്തുന്നു. ഇന്നെന്‍റെ പിറന്നാളാണ്. ആഘോഷങ്ങളും സദ്യയും ഒന്നുമില്ല. പകരം ഈ ചിത്രത്തിൽ ഈ ദിവസം ഞാൻ അഭിരമിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam