
തൃശ്ശൂര്‍:തൃശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് അധ്യാപക നിയമന വിവാദത്തില്‍ പ്രതികരണവുമായി സെലക്ഷന്‍ പട്ടികയിലെ ഒന്നാം റാങ്കുകാരി ഏഷ്യാനെറ്റ് ന്യൂസിനോട്.കോളെജിൽ നിന്ന് അറിയിപ്പ് എത്തുംമുമ്പ് ഫോൺ വന്നു.കേരള വർമയിൽ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്.ജോലിയിൽ പ്രവേശിക്കുന്നോ എന്ന് ചോദിച്ചു.അറിയിപ്പ് വന്നിട്ടില്ല എന്ന് മറുപടി നൽകി.ജോയിൻ ചെയ്യുന്നില്ലെങ്കിൽ ഡിക്ലൈൻ ലെറ്റർ നൽകാൻ ആവശ്യപ്പെട്ടു.ഫോൺ വിളി ബുദ്ധിമുട്ടുണ്ടാക്കി.ഭീഷണിപ്പെടുത്തിയില്ല.ഡിക്ലൈൻ ലെറ്റർ അയച്ച ശേഷമാണ് കോളെജിൽ നിന്ന് അറിയിപ്പ് രേഖാമൂലം കിട്ടിയത്.മറ്റൊരു കോളെജിൽ താത്കാലിക അധ്യാപികയായ ത് കൊണ്ടാണ് കേരള വർമയിൽ പോകാതിരുന്നത്.പുറത്തു വന്ന ചാറ്റ് താൻ അയച്ചതു തന്നെയെന്നും അവര്‍ വ്യക്തമാക്കി.
രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്ഐക്കാരന് വേണ്ടിയായിരുന്നു കോളേജില്‍ നിന്നുള്ള സമ്മര്‍ദ്ദമെന്നാണ് ആക്ഷേപം. മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവി ഇടപെട്ടെന്നുമാണ് ഉയരുന്ന പരാതി. സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. മെയ്മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. നാല് പേരാണ് ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസിലെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, സബ്ജക്ട് എക്സ്പർട് ആയ അധ്യാപിക ജുവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അധ്യാപകൻ എന്നിവരായിരുന്നു പാനൽ. അഭിമുഖത്തിൽ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയിൽ പെർഫോം ചെയ്തത്. രണ്ട് വർഷമായി ഗസ്റ്റ് അധ്യാപകനായി കേരള വർമ്മയിൽ പഠിപ്പിക്കുന്ന മുൻ എസ്എഫ്ഐ നേതാവ് റാങ്ക് പട്ടികയിൽ രണ്ടാമതായി. ഒന്നാം റാങ്ക് ഗസ്റ്റ് അധ്യാപകന് ലഭിക്കാതെ വന്നപ്പോൾ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ഒപ്പിടാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
പിന്നീടാണ് വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശം. തനിക്ക് നിരന്തരമായി ഫോൺ വിളികൾ ലഭിക്കുന്നുണ്ടെന്നും തനിക്ക് പിന്മാറാൻ സമ്മർദ്ദമുണ്ടെന്നുമാണ് യുവതി അറിയിച്ചത്. റാങ്ക് പട്ടിക ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യുവതി ഫോൺ വിളിച്ചവരെ അറിയിച്ചിരുന്നു. എന്നിട്ടും സമ്മർദ്ദം തുടരുകയായിരുന്നുവെന്നും യുവതി ചാറ്റിൽ പറയുന്നു. മുൻ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്. പിന്നീട് യുവതി പാലക്കാട്ടെ മറ്റൊരു കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറി. ഇതോടെ അധ്യാപികയായ ജുവൽ പരാതി നൽകുകയായിരുന്നു.