
മുംബൈ: മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും വിലയിരുത്തി ചീഫ് സെക്രട്ടറി വിപി ജോയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് ചീഫ് സെക്രട്ടറി സന്ദർശിച്ചത്. സർക്കാർ ഉത്തരവിൽ പറഞ്ഞതിന് പുറമെയാണ് ഈ സന്ദർശനങ്ങൾ.
ഗുജറാത്തിൽ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാനായി ചീഫ് സെക്രട്ടറിയെ അയക്കുന്നുവെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ വിദ്യാഭ്യാസമേഖലയിലെ ഗുജറാത്ത് മോഡലുകളിലൊന്ന് കൂടി പഠിച്ച ശേഷമാണ് ചീഫ് സെക്രട്ടറി ഗാന്ധി നഗറിൽ നിന്ന് മടങ്ങിയത്.
ഗുജറാത്തിലെ അരലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഓൺലൈനായി വിലയിരുത്തുന്ന കമാൻഡ് സെന്‍ററായ വിദ്യാസമീക്ഷാ കേന്ദ്രത്തിൽ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്. വെറുമൊരു സന്ദർശനമായിരുന്നില്ല ഇത്. പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദവിവരങ്ങൾ നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. കേരളത്തിൽ സമാനമായ സംവിധാനം ഒരുക്കാൻ സാങ്കേതിക വിവരങ്ങൾ കൈമാറാമെന്ന ഉറപ്പും കിട്ടി.
ദില്ലിയിലെ സ്കൂളുകൾ കേരളത്തിൽ നിന്ന് സിബിഎസ്ഇയുടെ ഒരു സംഘംസന്ദർശിച്ചത് വിവാദമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് മറ്റൊരു മോഡൽ കേരളത്തിന് വേണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. പിന്നാലെയാണ് സർക്കാർ ഉത്തരവിൽ ഇല്ലാതിരുന്ന വിദ്യാസമീക്ഷാ കേന്ദ്രത്തിലേക്കുള്ള ചീഫ് സെക്രട്ടറിയുടെ സന്ദർശനം.
ഗുജറാത്ത് സർക്കാർ ഗാന്ധി നഗറിൽ തുടങ്ങിയ വൻകിട വികസന പദ്ധതിയായ ഗിഫ്റ്റ് സിറ്റിയും സന്ദർശിച്ചാണ് കേരളസംഘം മടങ്ങിയത്. ഈ സർക്കാർ ഉത്തരവിൽ ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ സംഘത്തെ അയച്ചെന്നാണ് പറയുന്നതെങ്കിലും പല മേഖലയിലെ വികസന മോഡലുകളെക്കുറിച്ച് പഠിച്ചാണ് സംഘത്തിന്‍റെ മടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam