മലയാളി സൈനിക ഉദ്യോഗസ്ഥനായ മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു. ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനത്തിലെ ധീരതയ്ക്കാണ് ഈ ബഹുമതി. രാഷ്ട്രപതി പ്രഖ്യാപിച്ച 78 ധീരതാ അവാർഡുകളിൽ ലഫ്. കേണൽ മനിയോ ഫ്രാൻസിസിന് കീർത്തി ചക്രയും ഉൾപ്പെടുന്നു.

ദില്ലി : രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു. ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകി രാജ്യം ആദരിക്കുന്നത്. റിട്ട.കേണൽ എ കെ വാസുദേവനാണ് തരുണിന്റെ പിതാവ്. 19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്. കേണൽ മനിയോ ഫ്രാൻസിസിന് കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിംഗിനും കത്വവ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു കശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർക്കും കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു.