
ഗുരുവായൂര്‍(Guruvayur) ക്ഷേത്രപ്രവേശന സത്യഗ്രഹസമരം (guruvayur kshethra pravesana samaram) നടന്നിട്ട് ഇന്ന് 90 വര്‍ഷം തികയുന്നു. 1931 നവംബര്‍ ഒന്നിനായിരുന്നു ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗക്കാരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കെ. കേളപ്പന്റ (K Kelappan) നേതൃത്വത്തില്‍ സത്യഗ്രഹസമരം തുടങ്ങിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെ മഞ്ജുളാലിലും പരിസരപ്രദേശങ്ങളിലുമാണ് ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന് വേദിയായത്. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്ക്ക് കരുത്ത് പകര്ന്ന സമരമായിരുന്നു അത്.
1931മെയില്‍ വടകരയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നു കൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ ആശയം സാക്ഷാത്കരിക്കാന്‍ പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തത് കെ കേളപ്പനായിരുന്നു. സമരത്തിന്റെ വൊളന്റിയര്‍ ക്യാപ്‌ററനായി എ കെ ഗോപാലനുമുണ്ടായിരുന്നു.
സമരത്തിന് വീര്യം പകരാന്‍ പി കൃഷ്ണപിള്ള സോപാനത്തില്‍ കയറി മണിയടിച്ചത് ബ്രാഹ്മണസമൂഹത്തെ ഇളക്കിമറിച്ചു. ബ്രാഹ്മണര്‍ക്ക് മാത്രം അനുവദനീയമായ പ്രവൃത്തി ചെയ്ത കൃഷ്ണപിള്ളയ്ക്ക് ഏറെ മര്‍ദ്ദനങ്ങളുംഏല്‍ക്കേണ്ടി വന്നു. സത്യഗ്രഹ സമരത്തിന് സാക്ഷ്യം വഹിച്ച എഴുത്തുകാരനും യാത്രികനുമായ തൃശൂര്‍ സ്വദേശി ചിത്രന്‍ നമ്പൂതിരിപ്പാട് കേളപ്പന്റെ ഉപവാസസമരവും മഹാത്മാഗന്ധിയുടെ ഗുരുവായൂര്‍ സന്ദര്‍ശവുൊക്കെ ഇന്നുമോര്‍ക്കുന്നു.
കിഴക്കേനടയിലെ വിളക്കുമാടത്തിനപ്പുറം അവര്‍ണരെന്ന് കണക്കാക്കി മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ സമരം തുടങ്ങി പിന്നെയും 15 വര്‍ഷം കാത്തിരിക്കേണ്ടിവന്നു.
മദിരാശി സര്‍ക്കാര്‍ ക്ഷേത്ര പ്രവേശനബില്‍ പാസാക്കിയ ശേഷം 1947 ജൂണ്‍ രണ്ടിനാണ് ക്ഷേത്രകവാടം എല്ലാ ഹിന്ദു ക്കകള്‍ക്കുമായി തുറന്നത്. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ അന്നത്തെ സമൂഹത്തെ ഇളക്കിമറിച്ച സംഭവം കൂടിയായിരുന്നു അത്. സമരത്തിന്റെ നവതിയാഘോഷം അതിവിപുലമായാണ് ആഘോഷിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരി പാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam